ന്യൂയോർക്ക്: അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് വൻതോതിൽ തോക്കുകൾ കടത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തെ ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് പിടികൂടി. മേയ് 7-ന് ന്യൂയോർക്കിലെ സ്റ്റേറ്റ് റൂട്ട് 90-ൽ നടത്തിയ വാഹന പരിശോധനയിലാണ് 89 തോക്കുകളുമായി സംഘം പിടിയിലായത്. പിടിയിലായവരിൽ രണ്ട് കനേഡിയൻ പൗരന്മാരും ഒരു പാകിസ്ഥാൻ പൗരനും ഉൾപ്പെടുന്നു.
ഗതാഗത നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് വാഹനം തടഞ്ഞു പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് പ്രതികൾ നൽകിയ പരസ്പരവിരുദ്ധമായ മറുപടികളാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 89 തോക്കുകൾ കണ്ടെത്തുകയായിരുന്നു. ഇതിൽ 17 എണ്ണം മോഷ്ടിക്കപ്പെട്ടവയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആയുധങ്ങൾക്ക് പുറമെ 3,000 യുഎസ് ഡോളറും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കാനഡ അതിർത്തിയോട് ചേർന്നുള്ള സെന്റ് ലോറൻസ് നദിക്കരയിലെ ഹാമണ്ട് ലക്ഷ്യമാക്കിയാണ് സംഘം സഞ്ചരിച്ചിരുന്നത്.
കാനഡ സ്വദേശികളായ മാലിക് ബ്രോംഫീൽഡ്, കമാൽ സൽമാൻ (22), പാകിസ്ഥാൻ പൗരനായ ഫൈസാൻ അലി (25) എന്നിവരാണ് അറസ്റ്റിലായത്. ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വെക്കൽ, ആയുധക്കടത്ത്, മോഷണമുതൽ കൈമാറ്റം ചെയ്യൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിപണന ലക്ഷ്യത്തോടെയാണ് ഇത്രയധികം ആയുധങ്ങൾ കടത്തിയതെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Attempt to smuggle guns to Canada: Three people, including a Pakistani citizen, arrested in the US




