ടൊറന്റോ: കാനഡയിലെ ഒന്റാറിയോയിൽ ഹന്റാ വൈറസ് ബാധ സംശയിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. പീൽ റീജിയണിൽ നിന്നുള്ള ഒരാളെ കൂടി നിലവിൽ നിരീക്ഷണത്തിലാക്കിയതായി ഒന്റാറിയോ ആരോഗ്യ മന്ത്രി സിൽവിയ ജോൺസ് സ്ഥിരീകരിച്ചു. നേരത്തെ ഗ്രേ-ബ്രൂസ് കൗണ്ടിയിൽ രണ്ട് പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതോടെ പ്രവിശ്യയിൽ വൈറസ് ഭീതിയെത്തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി.

അറ്റ്ലാന്റിക് ക്രൂയിസ് കപ്പലായ ‘എംവി ഹോണ്ടിയസുമായി’ ബന്ധപ്പെട്ടാണ് ഇപ്പോൾ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കപ്പലിലെ യാത്രയ്ക്കിടെ വൈറസ് ബാധിച്ച ഒരാളുമായി വിമാനത്തിൽ വെച്ച് സമ്പർക്കമുണ്ടായതിനെത്തുടർന്നാണ് പീൽ റീജിയണിലെ വ്യക്തിയെ ഐസൊലേഷനിലാക്കിയത്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും തന്നെ രോഗലക്ഷണങ്ങൾ പ്രകടമല്ലെന്നും പ്രാദേശിക ആരോഗ്യ വകുപ്പുകൾ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഹന്റാ വൈറസ് അതീവ അപകടകാരിയാണെങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് അപൂർവ്വമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. രോഗബാധയുള്ള എലികളുടെ മൂത്രം, വിസർജ്യം, ഉമിനീർ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും വൈറസ് പകരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എംവി ഹോണ്ടിയസ് കപ്പലിലെ എട്ട് പേർക്ക് രോഗം ബാധിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
രോഗലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്ന ദൈർഘ്യമേറിയ ‘ഇൻകുബേഷൻ പിരീഡ്’ ആണ് ഹന്റാ വൈറസിന്റെ പ്രധാന വെല്ലുവിളിയെന്ന് മിസിസാഗ ട്രിലിയം ഹെൽത്ത് പാർട്ണർസിലെ പകർച്ചവ്യാധി വിദഗ്ധൻ ഡോ. സുമോൻ ചക്രവർത്തി പറഞ്ഞു. അർജന്റീനയിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരം ഏകദേശം 45 ദിവസത്തോളമാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷിക്കുന്നത്. വൈറസ് പടരാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെങ്കിലും കോവിഡ് പോലെ ഒരു മഹാമാരിയായി ഇത് പടരാൻ സാധ്യതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Ontario on alert for Hanta virus: One person in Peel Region also under observation
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



