വാഷിംഗ്ടൺ: ലോകരാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പത്ത് ശതമാനം അധിക താരിഫ് ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം യുഎസ് കോടതി റദ്ദാക്കി. ന്യൂയോർക്കിലെ കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിന്റേതാണ് നിർണായക വിധി. നികുതിയും താരിഫും നിശ്ചയിക്കാൻ ഭരണഘടനാപരമായി കോൺഗ്രസിന് നൽകിയിട്ടുള്ള അധികാരം പ്രസിഡന്റ് മറികടന്നുവെന്നും, അതിനാൽ ഈ നടപടി നിയമവിരുദ്ധവും അസാധുവുമാണെന്നും മൂന്നംഗ ജഡ്ജിമാരുടെ പാനൽ വ്യക്തമാക്കി. 2-1 എന്ന അനുപാതത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
1974-ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 122 ഉപയോഗിച്ചാണ് ട്രംപ് ഭരണകൂടം താൽക്കാലികമായി പത്ത് ശതമാനം ആഗോള താരിഫ് നടപ്പിലാക്കിയത്. വരുന്ന ജൂലൈ 24-ന് ഈ താരിഫ് കാലാവധി അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. എന്നാൽ, നിയമം പ്രസിഡന്റിന് വിപുലമായ അധികാരം നൽകുന്നുണ്ടെന്ന വിയോജിപ്പും പാനലിലെ മൂന്നാമത്തെ ജഡ്ജി രേഖപ്പെടുത്തി. നേരത്തെ, അന്താരാഷ്ട്ര അടിയന്തരാവസ്ഥാ നിയമം (IEEPA) ഉപയോഗിച്ച് നടപ്പിലാക്കിയ സമാനമായ താരിഫ് നയങ്ങളും ഫെബ്രുവരിയിൽ സുപ്രീം കോടതി തള്ളിയിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങൾക്കേറ്റ രണ്ടാമത്തെ വലിയ നിയമപരമായ തിരിച്ചടിയാണിത്.
ചെറുകിട കമ്പനികൾ നൽകിയ പരാതിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വാഷിംഗ്ടൺ സ്റ്റേറ്റ്, ബർലാപ്പ് ആൻഡ് ബാരൽ, ബേസിക് ഫൺ എന്നീ കമ്പനികളിൽ നിന്ന് നികുതി പിരിക്കുന്നത് കോടതി നേരിട്ട് തടഞ്ഞു. ഈ വിധി വന്നതോടെ മറ്റ് നിരവധി കമ്പനികളും തങ്ങൾ നൽകിയ നികുതി തിരികെ ചോദിക്കാനും കോടതിയെ സമീപിക്കാനും സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിധിക്കെതിരെ ട്രംപ് ഭരണകൂടം ഉടൻ അപ്പീൽ നൽകിയേക്കും. അതേസമയം, കോടതി നടപടികൾ തുടരുന്നതിനിടെ തന്നെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാൻ മറ്റ് ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കൻ ഭരണകൂടം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Relief for world nations; US court cancels Trump's 10% global tariffs




