ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ചരക്കുകപ്പലുകളിലെ ഇന്ത്യൻ നാവികരുടെ ജീവിതം ദുസ്സഹമാകുന്നു. ഇറാഖ്, അർമേനിയ വഴി കഴിഞ്ഞ ദിവസം നാട്ടിലെത്തിയ നാവികരാണ് തങ്ങൾ നേരിട്ട ഭയാനകമായ സാഹചര്യങ്ങൾ വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര വ്യാപാര പാതയിലുണ്ടായ നാവിക ഉപരോധം മൂലം ദുബായ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് നിർമ്മാണ സാമഗ്രികളുമായി പോയ ‘ഇൽഡ’ പോലുള്ള നൂറുകണക്കിന് കപ്പലുകളാണ് കടലിൽ കുടുങ്ങിക്കിടക്കുന്നത്.
ഓരോ രാത്രിയും പത്തും ഇരുപതും മിസൈലുകളും ഡ്രോണുകളും കപ്പലുകൾക്ക് മുകളിലൂടെ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ നാവികർക്ക് ഉറക്കമില്ലാത്ത രാത്രികളാണ് തള്ളിനീക്കേണ്ടി വരുന്നത്. ഭക്ഷണസാധനങ്ങൾ തീർന്നതും ഫോൺ, ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടതും പ്രതിസന്ധി വർധിപ്പിച്ചു. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ സുപ്രധാന പാത യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് സ്തംഭിച്ചതാണ് നാവികരെ മാസങ്ങളോളം കപ്പലുകളിൽ തളച്ചിട്ടത്.
കേന്ദ്ര സർക്കാർ ഇടപെട്ട് ഗൾഫ് മേഖലയിൽ നിന്ന് ഇതിനോടകം മൂവായിരത്തോളം നാവികരെ സുരക്ഷിതമായി തിരിച്ചെത്തിച്ചിട്ടുണ്ട്. എങ്കിലും, വിദേശ ജോലി നേടാനായി ലക്ഷങ്ങൾ കടമെടുത്ത പല തൊഴിലാളികളും ശമ്പളം പോലും ലഭിക്കാതെ മടങ്ങേണ്ടി വന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഉപരോധം ലഘൂകരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകൾ വിജയിച്ചാൽ മാത്രമേ ബാക്കിയുള്ള നാവികരുടെ മടക്കം വേഗത്തിലാവുകയുള്ളൂ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Indian sailors stranded in Strait of Hormuz; Nearly 2,000 ships at risk of missile attack




