വാഷിംഗ്ടൺ: അമേരിക്കയിൽ ഉന്നത പഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസാ നിയമങ്ങളിൽ നിർണ്ണായക മാറ്റത്തിനൊരുങ്ങി ട്രംപ് ഭരണകൂടം. എഫ്-1 (F-1) വിസയിൽ രാജ്യത്തെത്തുന്നവർക്ക് നിലവിൽ ലഭിക്കുന്ന പഠനകാലയളവ് വരെയുള്ള താമസാനുമതിക്ക് പകരം, നിശ്ചിത സമയപരിധി നിശ്ചയിക്കുന്ന പുതിയ നിയമം വൈറ്റ് ഹൗസിന്റെ സജീവ പരിഗണനയിലാണ്. ഇതോടെ, കോഴ്സ് പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുന്നവർക്കും ഗവേഷണ വിദ്യാർത്ഥികൾക്കും നിയമം വെല്ലുവിളിയാകും.
നിലവിലുള്ള ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ (Duration of Status) എന്ന സംവിധാനം നീക്കം ചെയ്യാനാണ് പുതിയ നിർദ്ദേശം ലക്ഷ്യമിടുന്നത്. നിലവിൽ ഒരു വിദ്യാർത്ഥി ഫുൾ ടൈം കോഴ്സിൽ എൻറോൾ ചെയ്തിട്ടുണ്ടെങ്കിൽ പഠനം കഴിയുന്നത് വരെ അമേരിക്കയിൽ തുടരാൻ അനുവാദമുണ്ട്. എന്നാൽ പുതിയ നിയമം നടപ്പിലാകുന്നതോടെ എഫ്-1 വിസയുള്ളവർക്ക് പരമാവധി നാല് വർഷത്തേക്ക് മാത്രമേ ആദ്യഘട്ടത്തിൽ അനുമതി ലഭിക്കൂ. ഇതിന് ശേഷം താമസം നീട്ടണമെങ്കിൽ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിൽ (DHS) നിന്ന് പ്രത്യേക അനുമതി തേടേണ്ടി വരും. ജെ-1 എക്സ്‌ചേഞ്ച് വിസിറ്റർ വിസയിലുള്ളവർക്കും മാധ്യമപ്രവർത്തകർക്കായുള്ള ഐ-വിസയിലുള്ളവർക്കും സമാനമായ നിയന്ത്രണങ്ങൾ ബാധകമാകും.
നിയമപരിഷ്കാരത്തിനുള്ള അന്തിമ ശുപാർശ വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റിന് (OMB) കൈമാറിക്കഴിഞ്ഞു. ‘RIN: 1653-AA95’ എന്ന തിരിച്ചറിയൽ നമ്പറിലുള്ള ഈ ഫയൽ, ഒഎംബിയുടെ ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സമർപ്പിച്ചത്. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള അവസാന ഘട്ട നടപടികളിലൊന്നാണിത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ നിയമം ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്ന് ഇമിഗ്രേഷൻ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മുൻപ് ട്രംപ് ഭരണകാലത്ത് തന്നെ ഇത്തരമൊരു നിർദ്ദേശം ഉയർന്നിരുന്നെങ്കിലും സർവ്വകലാശാലകളുടെയും ആരോഗ്യ സംഘടനകളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് നടപ്പിലായിരുന്നില്ല. നിശ്ചിത കാലപരിധി നിശ്ചയിക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും അനാവശ്യമായ ഭരണപരമായ നൂലാമാലകൾക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകുമെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്. വിസ ഇന്റർവ്യൂകളിലെ കാലതാമസം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആദ്യമായി അമേരിക്കയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ വർഷം കുറവ് രേഖപ്പെടുത്തിയിരുന്നു.
പുതിയ പരിഷ്കാരം അമേരിക്കൻ ക്യാമ്പസുകളിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ അന്തിമ അവലോകനത്തിന് ശേഷം നിയമം അതിന്റെ ഇപ്പോഴത്തെ രൂപത്തിൽ തന്നെ നടപ്പിലാക്കുമോ അതോ മാറ്റങ്ങൾ വരുത്തുമോ എന്ന കാര്യത്തിൽ വ്യക്തത വരും. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് അമേരിക്കൻ വിദ്യാഭ്യാസം കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നതാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Student visa rules in the US are tightening; there is a fixed period of stay
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




