ന്യൂയോർക്ക്: കൗമാരക്കാർക്കിടയിൽ വർധിച്ചു വരുന്ന എനർജി ഡ്രിങ്കുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. വിപണിയിൽ ലഭ്യമായ പല എനർജി ഡ്രിങ്കുകളിലും അടങ്ങിയിരിക്കുന്ന കഫെയ്ൻ്റെ അളവ് കൗമാരക്കാർക്ക് നിശ്ചയിച്ചിട്ടുള്ള ദൈനംദിന പരിധിയേക്കാൾ വളരെ കൂടുതലാണെന്ന് ‘കൺസ്യൂമർ റിപ്പോർട്ട്‌സ്’ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മിഠായികളുടെ രുചിയിൽ ആകർഷകമായ പായ്ക്കറ്റുകളിൽ എത്തുന്ന ഈ പാനീയങ്ങൾ കൗമാരക്കാരെ വേഗത്തിൽ ഇതിന് അടിമകളാക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
കൗമാരക്കാർക്ക് ഒരു ദിവസം ശുപാർശ ചെയ്തിട്ടുള്ള കഫെയ്ൻ്റെ അളവ് 100 മില്ലിഗ്രാം ആണ്. എന്നാൽ നിലവിൽ വിപണിയിലുള്ള പ്രമുഖ ബ്രാൻഡുകളുടെ ഒരു കാനിൽ മാത്രം ഇതിൻ്റെ രണ്ടിരട്ടിയും മൂന്നിരട്ടിയും അളവിൽ കഫെയ്ൻ അടങ്ങിയിട്ടുണ്ട്. 23 ജനപ്രിയ എനർജി ഡ്രിങ്കുകളിലും ഷോട്ടുകളിലും നടത്തിയ പരിശോധനയിൽ, ചില ബ്രാൻഡുകൾ ലേബലിൽ രേഖപ്പെടുത്തിയതിനേക്കാൾ 16 ശതമാനം വരെ അധികം കഫെയ്ൻ പാനീയങ്ങളിൽ ചേർക്കുന്നതായും ഗവേഷകർ കണ്ടെത്തി. പലപ്പോഴും പ്രകൃതിദത്ത ഘടകങ്ങളും വിറ്റാമിനുകളും അടങ്ങിയ പാനീയമെന്ന നിലയിലാണ് ഇവ പരസ്യപ്പെടുത്തുന്നത്.
അമിതമായ കഫെയ്ൻ ഉപയോഗം കൗമാരക്കാരിൽ ഉറക്കമില്ലായ്മ, ഉത്കണ്ഠ, ശരീര വിറയൽ, ഹൃദയസംബന്ധമായ തകരാറുകൾ എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് അമേരിക്കൻ ബീവറേജ് അസോസിയേഷൻ നിർദ്ദേശിച്ചു. പാനീയങ്ങൾ വാങ്ങുമ്പോൾ ലേബലിലെ വിവരങ്ങൾ കൃത്യമായി വായിക്കണമെന്നും മറ്റ് ഭക്ഷണങ്ങളിലൂടെ ശരീരത്തിലെത്തുന്ന കഫെയ്ൻ്റെ അളവ് കൂടി കണക്കിലെടുക്കണമെന്നും പഠനം ഓർമ്മിപ്പിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Energy drinks are trapping teenagers; even a can has caffeine levels outside the limit




