തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ മഹാവിജയത്തിന് ശേഷം കേരളത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നു. സാമുദായിക പരിഗണനകളും സീനിയോറിറ്റിയും അടിസ്ഥാനമാക്കി മന്ത്രിമാരെ തീരുമാനിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി എട്ടിൽ ഏഴ് സീറ്റിൽ വിജയിച്ച കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സിപിഎം വിട്ടുവന്ന നേതാക്കളെ തൽക്കാലം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നും ഒരു എംഎൽഎ മാത്രമുള്ള പാർട്ടികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനും ആലോചനയുണ്ട്.
മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ സാധ്യതാ പട്ടികയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ, സണ്ണി ജോസഫ്, എൻ. ശക്തൻ എന്നീ മുതിർന്ന നേതാക്കളെ ക്യാബിനറ്റിൽ ഉൾപ്പെടുത്തിയേക്കും. കൂടാതെ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, കോട്ടയത്തുനിന്നുള്ള ചാണ്ടി ഉമ്മൻ, എറണാകുളത്തുനിന്നുള്ള മാത്യു കുഴൽനാടൻ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. ലത്തീൻ പ്രതിനിധിയായി ടി.ജെ. വിനോദ് അല്ലെങ്കിൽ എം. വിൻസെന്റ്, വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, വയനാട്ടിൽ നിന്നുള്ള ടി. സിദ്ദിഖ് എന്നിവർക്കും സാധ്യത കൽപ്പിക്കുന്നു.
സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നടപടികൾ എ.ഐ.സി.സി. ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എ.ഐ.സി.സി. നേതാക്കൾ ഇന്ന് നിർണായക കൂടിയാലോചനകൾ നടത്തും. എം.എൽ.എമാരുടെയും എം.പി.മാരുടെയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിച്ചേക്കും. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ നീക്കം.
അതേസമയം, മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ വിഭാഗങ്ങൾക്കിടയിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ.സി. പക്ഷത്തിന്റെ അവകാശവാദം. എന്നാൽ, എം.എൽ.എമാരുടെ എണ്ണം മാത്രമല്ല ഘടകകക്ഷികളെ കൂടെ നിർത്തുന്നതിനാണ് പ്രാധാന്യമെന്നാണ് വി.ഡി. സതീശൻ വിഭാഗത്തിന്റെ നിലപാട്. ഇതിനുപുറമേ, മുഖ്യമന്ത്രി പദവിയിൽ സീനിയോറിറ്റിക്കാണ് മുൻഗണന നൽകേണ്ടതെന്ന് രമേശ് ചെന്നിത്തല വിഭാഗവും വാദിക്കുന്നു.
Congress enters cabinet formation talks: Strong competition for CM post
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



