ടൊറന്റോ: അത്‌ലാന്റിക് സമുദ്രത്തിൽ യാത്ര തുടരുന്ന ആഡംബര കപ്പലിൽ ‘ഹന്റാവൈറസ്’ ബാധയെന്ന് സംശയം. കേപ്പ് വെർഡെയുടെ തലസ്ഥാനമായ പ്രിയയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ‘എംവി ഹോണ്ടിയസ്’ (MV Hondius) എന്ന കപ്പലിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന മൂന്ന് പേർ ഇതിനോടകം മരണപ്പെട്ടു. അർജന്റീനയിലെ ഉഷുവയയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പത്തോളം പേർ നിരീക്ഷണത്തിലാണ്. നിലവിൽ കപ്പലിലെ യാത്രക്കാർ പുറത്തിറങ്ങുന്നത് അധികൃതർ വിലക്കിയിട്ടുണ്ട്.
എലികളിലൂടെയും മറ്റ് കരണ്ടുതീനി ജീവികളിലൂടെയുമാണ് പ്രധാനമായും ഹന്റാവൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ഇതിനു മുൻപ് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യം ഏറെ ഗൗരവകരമാണെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയിലെ സ്പെഷ്യൽ പാത്തോജൻസ് ചീഫ് ഡേവിഡ് സഫ്രോനെറ്റ്സ് മുന്നറിയിപ്പ് നൽകുന്നു. ശ്വാസകോശത്തെയും വൃക്കയെയും ഒരുപോലെ ബാധിക്കാൻ ശേഷിയുള്ള ഈ വൈറസ് ബാധിച്ചാൽ മരണസാധ്യത 40 ശതമാനത്തോളം വരെ ഉയരാമെന്നതാണ് ആരോഗ്യലോകത്തെ ആശങ്കയിലാക്കുന്നത്.
എന്താണ് ഹന്റാവൈറസ്? ലക്ഷണങ്ങൾ ശ്രദ്ധിക്കുക
ഹന്റാവൈറസ് പൾമണറി സിൻഡ്രോം (HPS) എന്ന അവസ്ഥയാണ് ഈ വൈറസ് മൂലം ഉണ്ടാവുന്നത്. പനി, പേശിവേദന എന്നിവയിൽ തുടങ്ങി ശ്വാസംമുട്ടൽ, കടുത്ത ചുമ, ഹൃദയമിടിപ്പ് വർദ്ധിക്കുക എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. വൈറസ് ബാധിച്ചാൽ ആദ്യ മൂന്നാഴ്ചയോളം ലക്ഷണങ്ങൾ പ്രകടമാകില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം. എന്നാൽ രോഗം മൂർച്ഛിച്ചാൽ 24 മുതൽ 36 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാനിടയുണ്ട്. വൈറസിനെതിരെ നിലവിൽ ഫലപ്രദമായ വാക്സിനുകളോ പ്രത്യേക ചികിത്സാ രീതികളോ ലഭ്യമല്ല. അതിനാൽ തന്നെ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക എന്നത് മാത്രമാണ് ഏക പോംവഴി.
രോഗവ്യാപനം എങ്ങനെ?
സാധാരണഗതിയിൽ എലികളുടെ വിസർജ്യങ്ങളുമായോ ഉമിനീരുമായോ സമ്പർക്കം പുലർത്തുന്നവരിലാണ് രോഗം ബാധിക്കുന്നത്. എന്നാൽ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ചില പ്രത്യേക തരം ഹന്റാവൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളവയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോണ്ടിയസ് എന്ന കപ്പലിൽ വൈറസ് എങ്ങനെ എത്തിയെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. ഭക്ഷണ സാധനങ്ങളിലൂടെയോ അല്ലെങ്കിൽ മുൻപ് രോഗബാധയേറ്റ വ്യക്തിയിൽ നിന്നോ ആകാം വൈറസ് പടർന്നതെന്ന് കരുതുന്നു.
പ്രതിരോധം പ്രധാനം
കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആഗോളതലത്തിൽ പൊതുജനാരോഗ്യ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് അടച്ചിട്ടിരിക്കുന്ന വീടുകൾ, ഷെഡുകൾ, സ്റ്റോർ റൂമുകൾ എന്നിവ വൃത്തിയാക്കുമ്പോൾ ജാഗ്രത പാലിക്കണം. എലികളുടെ സാന്നിധ്യമുള്ള ഇടങ്ങളിൽ മാസ്കും കയ്യുറകളും ധരിക്കാനും ശുചിത്വം ഉറപ്പാക്കാനും ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നു. പശ്ചിമ രാജ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ വൈറസിനെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കുമെന്ന് ഡേവിഡ് സഫ്രോനെറ്റ്സ് കൂട്ടിച്ചേർത്തു.
'Hantavirus' spread by rats; What are the symptoms?
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




