ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ മൂലം പ്രതിസന്ധിയിലായ കാനഡയിലെ സ്റ്റീൽ, അലുമിനിയം, ചെമ്പ് വ്യവസായ മേഖലകളെ സംരക്ഷിക്കാൻ 1.5 ബില്യൺ ഡോളറിന്റെ ബൃഹത്തായ ധനസഹായ പാക്കേജ് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. യുഎസ് വിപണിയിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് വൻ സാമ്പത്തിക നഷ്ടവും തൊഴിലില്ലായ്മയും നേരിടുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ. ഇൻഡസ്ട്രി മിനിസ്റ്റർ മെലാനി ജോളി തിങ്കളാഴ്ചയാണ് ഈ ആശ്വാസ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഈ പാക്കേജിന്റെ പ്രധാന ഭാഗം ബിസിനസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് കാനഡ വഴി നടപ്പിലാക്കുന്ന 1 ബില്യൺ ഡോളറിന്റെ വായ്പാ പദ്ധതിയാണ്. താരിഫ് മൂലം പ്രതിസന്ധിയിലായ കമ്പനികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കും. ഇതിനു പുറമെ, മാറുന്ന വിപണി സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ചെറുകിട നിർമ്മാണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി 500 മില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ടും സർക്കാർ നീക്കിവെച്ചിട്ടുണ്ട്. അമേരിക്കയിലേക്കുള്ള കയറ്റുമതി കുറയുന്ന സാഹചര്യത്തിൽ കമ്പനികൾക്ക് തങ്ങളുടെ ബിസിനസ് രീതികളിൽ മാറ്റം വരുത്താനും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും ഈ തുക വിനിയോഗിക്കാം.
അമേരിക്കൻ വിപണിയിലെ വിഹിതം കുറഞ്ഞതോടെ കാനഡയിലെ പ്രമുഖ കമ്പനികളായ അൽഗോമ സ്റ്റീൽ (Algoma Steel) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികൾക്ക് ഇതിനോടകം തൊഴിൽ നഷ്ടമായിട്ടുണ്ട്. യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ താരിഫ് നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന സൂചന നൽകിയതോടെ, കനേഡിയൻ വ്യവസായ മേഖലയെ സംരക്ഷിക്കാൻ സ്വയം സജ്ജമാകുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്. യുഎസുമായുള്ള ചർച്ചകൾ തുടരുമ്പോഴും രാജ്യത്തെ ലോഹ വ്യവസായത്തിന്റെ തകർച്ച തടയാൻ ഏത് വിധേനയും ഒപ്പമുണ്ടാകുമെന്ന് മന്ത്രി മെലാനി ജോളി ഉറപ്പുനൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Federal government announces $1.5 billion 'lifeline' for collapsing metals industry




