Strong rooms have started opening; first postal votes, then EVMs; first results expected by 9 am!സംസ്ഥാനത്ത് വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ സ്ട്രോങ് റൂമുകൾ തുറന്നുതുടങ്ങിയിട്ടുണ്ട്. സ്ഥാനാർത്ഥികളും രാഷ്ട്രീയ പ്രതിനിധികളും ഇതിനോടകം കൗണ്ടിങ് സ്റ്റേഷനുകളിൽ എത്തിച്ചേർന്നു. രാവിലെ എട്ടു മണിക്ക് കൃത്യമായി വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. തുടർന്ന് എട്ടരയോടെ ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഒമ്പതു മണിയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്നാണ് കരുതുന്നത്. ഉച്ചയോടെ സംസ്ഥാനത്തെ ഭരണം ആർക്കെന്നതിന്റെ പൂർണ ചിത്രം വ്യക്തമാകും. ഫലങ്ങൾ തത്സമയം അറിയാൻ മുന്നണികളുടെ ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കമുള്ള വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലത്തെ വലിയ പ്രതീക്ഷയോടെയാണ് മൂന്ന് മുന്നണികളും നോക്കിക്കാണുന്നത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ, എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളിക്കളയുന്ന എൽഡിഎഫ്, നേരിയ ഭൂരിപക്ഷത്തിലെങ്കിലും മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് അവകാശപ്പെടുന്നു. അതേസമയം, കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറന്ന് നിർണായക ശക്തിയായി മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്.
ഫലമറിയാൻ നേതാക്കളും അതത് കേന്ദ്രങ്ങളിൽ സജ്ജരായിരിക്കുകയാണ്. കണ്ണൂരിലെ വസതിയിൽ ഇരുന്നാവും മുഖ്യമന്ത്രി പിണറായി വിജയൻ ഫലം നിരീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലും, കെപിസിസി അധ്യക്ഷൻ രാവിലെ തന്നെ പാർട്ടി ആസ്ഥാനത്തും എത്തും. എൽഡിഎഫ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എകെജി സെന്ററിലും, രാജീവ് ചന്ദ്രശേഖർ അടക്കമുള്ള ബിജെപി നേതാക്കൾ മാരാർജി ഭവനിലും ഇരുന്ന് വോട്ടെണ്ണൽ പ്രക്രിയ നിരീക്ഷിക്കും.
Strong rooms have started opening; first postal votes, then EVMs; first results expected by 9 am!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



