ബ്രിട്ടീഷ് കൊളംബിയ: മാരിടൈം മേഖലയിൽ മതപരമായ വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടുന്നതിൽ നിർണ്ണായകമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. പഞ്ചാബിലെ ഗുരുദാസ്പുർ സ്വദേശിയായ കരൺബീർ സിംഗ് കാങ്, ബ്രിട്ടീഷ് കൊളംബിയയിലെ പ്രമുഖ ഫെറി ഓപ്പറേറ്ററായ ബി.സി. ഫെറീസിൽ താടി നിലനിർത്തിക്കൊണ്ട് തന്നെ നിയമിതനാകുന്ന ആദ്യത്തെ സിഖ് മറൈൻ എഞ്ചിനീയറായി മാറി ഇദ്ദേഹം.
ബിറ്റ്‌സ് പിലാനിയിലെ പഠനത്തിന് ശേഷം മറൈൻ എഞ്ചിനീയറിംഗിൽ അന്താരാഷ്ട്ര യോഗ്യതകൾ നേടിയ കരൺബീറിന്, കമ്പനിയുടെ പഴയ ‘ക്ലീൻ ഷേവൻ’ നയം കാരണം മുൻപ് പലപ്പോഴും ജോലി നിഷേധിക്കപ്പെട്ടിരുന്നു. സുരക്ഷാ ഉപകരണങ്ങൾ ധരിക്കാൻ താടി തടസ്സമാണെന്ന വാദത്തിലായിരുന്നു കമ്പനി ഉറച്ചുനിന്നിരുന്നത്. എന്നാൽ വേൾഡ് സിഖ് ഓർഗനൈസേഷന്റെയും യൂണിയനുകളുടെയും നാല് വർഷത്തെ നിരന്തരമായ ഇടപെടലുകളെത്തുടർന്ന് കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുകയും താടിയുള്ള ആളകൾക്കും ജോലി ചെയ്യാമെന്ന രീതിയിൽ നിയമങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു.
കരൺബീറിനൊപ്പം തന്നെ ക്യാപ്റ്റൻ ഗുർപ്രീത് സിംഗ് ബജ്‌വ കമ്പനിയിലെ ആദ്യത്തെ തലപ്പാവ് ധരിച്ച ഡെക്ക് ഓഫീസറായും ചുമതലയേറ്റു. തന്റെ വിശ്വാസത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയതിന്റെ ഫലമാണ് ഈ നേട്ടമെന്ന് കരൺബീർ പ്രതികരിച്ചു. സാമൂഹിക സേവന രംഗത്തും സജീവമായ ഇദ്ദേഹം ഖൽസ എയ്ഡ് പോലുള്ള സംഘടനകളിൽ വളണ്ടിയറായി പ്രവർത്തിച്ചുവരികയാണ്. കാനഡയിലെ തൊഴിൽ മേഖലകളിൽ തുല്യനീതി ഉറപ്പാക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ നിയമനത്തെ ലോകം നോക്കിക്കാണുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Gurdaspur’s BITS Pilani graduate is Canada’s first bearded Sikh marine engineer




