അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ഭീഷണിയാകുന്നു എന്ന് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ തുടരുന്നത് ആഗോള ഊർജ്ജ വിപണിയെയും മറ്റ് ചരക്ക് വിപണികളെയും സാരമായി ബാധിക്കും. ഇത് ലോകമെമ്പാടും വലിയ വിലക്കയറ്റത്തിനും സാമ്പത്തിക വളർച്ചാ നിരക്കിന്റെ മാന്ദ്യത്തിനും കാരണമാകും. 2026-ൽ ഊർജ്ജ വിലയിൽ 24 ശതമാനം വരെയും, ചരക്ക് വിലയിൽ 16 ശതമാനം വരെയും വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്.
ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണ വ്യാപാരത്തിന്റെ 35 ശതമാനത്തെ ബാധിച്ചിട്ടുണ്ട്. ഇത് പ്രതിദിനം 10 ദശലക്ഷം ബാരൽ എണ്ണയുടെ കുറവിന് കാരണമായി. എണ്ണ ഉൽപാദനത്തിൽ ഒരു ശതമാനം കുറവുണ്ടായാൽ പോലും വിലയിൽ ശരാശരി 11.5 ശതമാനം വർദ്ധനവുണ്ടാകും. 2025-ൽ ബാരലിന് 69 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡിന്റെ ശരാശരി വില 2026-ൽ 86 ഡോളർ വരെയാകാൻ സാധ്യതയുണ്ടെന്നും യുദ്ധം അവസാനിപ്പിച്ചാലും ഇതിന്റെ പ്രത്യാഘാതങ്ങൾ ദീർഘകാലം നിലനിൽക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഊർജ്ജ വില വർദ്ധനവിന് പിന്നാലെ ഭക്ഷ്യവസ്തുക്കളുടെയും വളത്തിന്റെയും വില കുതിച്ചുയരുന്നതോടെ, ദരിദ്ര രാജ്യങ്ങളിൽ പട്ടിണി വർദ്ധിക്കുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകുന്നു. യുദ്ധം നീണ്ടുനിന്നാൽ ലോകമെമ്പാടുമുള്ള 4.5 കോടി ജനങ്ങൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ വലിയ തോതിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത്. യുദ്ധം നാളെ അവസാനിച്ചാൽ പോലും ലോകത്തെ മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നു.
Middle East war threatens the world; World Bank warns that 45 million people could face starvation
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



