ഐപിഎല്ലിൽ റൺമല തീർക്കുന്ന രാജസ്ഥാൻ റോയൽസിൻ്റെ വിസ്മയ ബാലൻ വൈഭവ് സൂര്യവംശിക്കെതിരെ വിചിത്രമായ ആരോപണവുമായി പാകിസ്താൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ്. വൈഭവിൻ്റെ ബാറ്റിനുള്ളിൽ പന്തിൻ്റെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ ‘എഐ ചിപ്പ്’ ഘടിപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ ബാറ്റ് ഉടൻ തന്നെ ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് നിയാസിൻ്റെ വാദം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെറും 36 പന്തിൽ വൈഭവ് സെഞ്ച്വറി കുറിച്ചതിന് പിന്നാലെ ‘സ്മാഷ് ഹിറ്റ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഡ കായികതാരങ്ങളിൽ ഉത്തേജകമരുന്ന് പരിശോധന നടത്തുന്നത് പോലെ വൈഭവിൻ്റെ ബാറ്റ് ലാബിലേക്ക് അയക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടു. 15 വയസ്സുള്ള ഒരു കുട്ടിക്ക് ഇത്രയധികം കരുത്തുണ്ടാകില്ലെന്നും സാധാരണഗതിയിൽ 18 വയസ്സൊക്കെ ആകുമ്പോഴാണ് ശരീരത്തിൽ മസിലുകൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൗണ്ടിൻ്റെ എല്ലാ വശങ്ങളിലേക്കും പന്ത് അടിച്ചുപറത്തുന്ന ഈ താരം മനുഷ്യനാണോ എന്ന് സംശയമുണ്ടെന്നും നൗമാൻ നിയാസ് കൂട്ടിച്ചേർത്തു.
ഹൈദരാബാദിനെതിരെ 36 പന്തിൽ 103 റൺസ് നേടിയ വൈഭവ് ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ അതിവേഗ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ആ ഇന്നിംഗ്‌സിൽ 12 സിക്‌സറുകൾ പറത്തി ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കി. നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 357 റൺസുമായി ഓറഞ്ച് ക്യാപ്പ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈ കൗമാരതാരം. ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറാൻ ലക്ഷ്യമിട്ട് മുന്നേറുന്ന വൈഭവിൻ്റെ അസാമാന്യ ബാറ്റിംഗ് കണ്ട് അത്ഭുതപ്പെടുന്നതിന് പകരം സാങ്കേതികവിദ്യയുടെ സഹായമുണ്ടെന്ന് ആരോപിക്കുന്ന പാക് നിരീക്ഷകൻ്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് ഉയരുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
pakistan-cricket-critic-claims-vaibhav-suryavanshi-bat-has-ai-chip




