ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഗൾഫ് സന്ദർശനം തുടരുന്നു. സൗദി അറേബ്യയിലെ സന്ദർശനത്തിന് പിന്നാലെ യുഎഇയിലെത്തിയ അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിഷയങ്ങളാണ് ചർച്ചയുടെ കേന്ദ്രബിന്ദു. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ആശംസകൾ അദ്ദേഹം യുഎഇ പ്രസിഡന്റിന് കൈമാറുകയും ചെയ്തു.
ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷങ്ങളും ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധികളും ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ഈ സന്ദർശനം. ഇന്ത്യയിലേക്കുള്ള എണ്ണ ഒഴുക്കിൽ സൗദിയും യുഎഇയും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പത്ത് വർഷത്തേക്ക് ഇന്ത്യയ്ക്ക് പ്രകൃതിവാതകം നൽകാനുള്ള കരാർ യുഎഇയുമായി അടുത്തിടെ ഒപ്പിട്ടിരുന്നു. മേഖലയിലെ ഓരോ അസ്ഥിരതയും ഇന്ത്യയിലെ ആഭ്യന്തര എണ്ണവിലയെ നേരിട്ട് ബാധിക്കുമെന്നതിനാൽ അതീവ പ്രാധാന്യത്തോടെയാണ് ഈ നീക്കങ്ങളെ ഇന്ത്യ കാണുന്നത്.
ഊർജ്ജ സുരക്ഷയ്‌ക്കൊപ്പം ഗൾഫ് രാജ്യങ്ങളുമായുള്ള തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്തുന്നതും അജിത് ഡോവലിന്റെ സന്ദർശന ലക്ഷ്യമാണ്. ആഗോള ഊർജ്ജ വിപണിയിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ ചർച്ചകളാണ് നടന്നത്. യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താൻ ഇന്ത്യയും ഗൾഫ് രാഷ്ട്രങ്ങളും ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
Oil prices and security; India joins hands with Gulf countries; Ajit Doval’s visit is crucial
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



