കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് വലിയ പരിഭ്രാന്തി പരത്തി. മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് അതീവ വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പുകളെ കണ്ടെത്തിയത്. കുട്ടികൾ ഉറങ്ങിക്കിടന്ന കിടക്കയിലായിരുന്നു ആദ്യം പാമ്പിനെ കണ്ടത്; വീട്ടുകാർ ഉടൻ തന്നെ കുട്ടികളെ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ വിവിധ മുറികളിൽ നിന്നായി ആകെ അഞ്ച് പാമ്പുകളെ പിടികൂടി വനംവകുപ്പിന് കൈമാറി. ചുവരിലെ വിള്ളലുകൾ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്പുകൾ അകത്ത് കടന്നതെന്നാണ് നിഗമനം.
സംസ്ഥാനത്ത് വേനൽച്ചൂട് വർധിച്ചതോടെ തണുപ്പ് തേടി പാമ്പുകൾ ജനവാസ മേഖലകളിലേക്കും വീടുകളിലേക്കും കയറുന്നത് പതിവാകുകയാണ്. കുറ്റ്യാടിയിലെ സംഭവത്തിന് പിന്നാലെ പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റ വാർത്തയും പുറത്തുവന്നു. രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തിടെ ചിറയിൻകീഴിലും കോടാലിയിലുമായി ഉറക്കത്തിനിടയിൽ പാമ്പുകടിയേറ്റ് കുട്ടികൾ മരിച്ച സംഭവങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
പാമ്പുകടി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ ജാഗ്രതാ നിർദ്ദേശം നൽകി. പാമ്പുകടിയേറ്റത് തിരിച്ചറിയാൻ വൈകുന്നത് മരണകാരണമാകുന്നതിനാൽ, അത്യാഹിത വിഭാഗത്തിലെത്തുന്ന കേസുകളിൽ പാമ്പുകടിക്കുള്ള സാധ്യത കൂടി പരിശോധിക്കാൻ ഡി.എം.ഒമാർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് നിലവിൽ ആന്റി വെനം സ്റ്റോക്ക് ഉണ്ടെന്നും ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച പാടില്ലെന്നും അധികൃതർ അറിയിച്ചു. പാമ്പുകടിയേറ്റാൽ ഉടൻ 108 ആംബുലൻസിന്റെ സഹായം തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Snakes enter homes seeking coolness in the summer heat; 5 silverbacks caught from a house in Kuttiadi
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





