റിയാദ്: രാജ്യത്തെ സുപ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ ജറാഹ് അൽഖാലിദിയുടെ സ്മരണാർത്ഥം സൗദി എനർജി കമ്പനി സമുച്ചയത്തിലെ പള്ളിക്ക് അദ്ദേഹത്തിന്റെ പേര് നൽകി. കിഴക്കൻ മേഖലയിലെ പ്രധാന ഊർജ്ജ കേന്ദ്രം സംരക്ഷിക്കുന്നതിനിടയിൽ ജീവൻ ബലിയർപ്പിച്ച അൽഖാലിദിയോടുള്ള ആദരസൂചകമായി സൗദി ഊർജ്ജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ ആണ് ഈ നിർദ്ദേശം നൽകിയത്.
സൗദി എനർജി കമ്പനിയിലെ വ്യാവസായിക സുരക്ഷാ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്ന ജറാഹ് അൽഖാലിദി, മിസൈൽ ആക്രമണത്തിനിടെ സ്ഥാപനം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കമ്പനിയുടെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും മറ്റ് ഏഴ് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഊർജ്ജ മേഖലയെ സംരക്ഷിക്കുന്നതിൽ അദ്ദേഹം കാണിച്ച ധീരതയ്ക്കുള്ള അംഗീകാരമായാണ് ഈ നടപടി.
ജറാഹ് അൽഖാലിദിയുടെ ഉത്തരവാദിത്തത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി നിലനിൽക്കുമെന്ന് സൗദി എനർജി കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ അദ്ദേഹം പുലർത്തിയ അചഞ്ചലമായ സമർപ്പണം സഹപ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും മാതൃകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. വരും തലമുറകൾക്ക് അദ്ദേഹത്തിന്റെ ത്യാഗസ്മരണ നിലനിർത്താനാണ് സ്മാരകമായി പള്ളിക്ക് പേര് നൽകാൻ മന്ത്രാലയം തീരുമാനിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Saudi Energy Ministry honors mosque named after security officer killed in missile attack




