തൃശ്ശൂർ: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന് നടക്കുകയാണ്. എന്നാൽ പതിവ് ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും പകരം ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഇത്തവണ ചടങ്ങുകൾ നടക്കുന്നത്. പുലർച്ചെ 4.45-ഓടെ കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്നുള്ള ആദ്യ ഘടകപൂരം വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിയതോടെ പൂരത്തിന് ഔദ്യോഗിക തുടക്കമായി. മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീദേവന്മാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വരും മണിക്കൂറുകളിൽ വടക്കുംനാഥനെ വണങ്ങാനെത്തും.
മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണശാലയിലുണ്ടായ ദാരുണമായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പൂരത്തിന്റെ ആർഭാടങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഇത്തവണ പൂർണ്ണമായും ഒഴിവാക്കി. ഇതിന് പകരമായി പ്രതീകാത്മകമായി ഒരു വട്ടം മാത്രം കതിന പൊട്ടിക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിലാണ് ചടങ്ങുകൾ മാത്രമായി പൂരം പരിമിതപ്പെടുത്താൻ ധാരണയായത്.
വെടിക്കെട്ടിന് പുറമെ പൂരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയായ കുടമാറ്റത്തിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയിൽ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന കുടമാറ്റ ചടങ്ങ് ഇത്തവണ വെറും 15 മിനിറ്റിൽ പൂർത്തിയാക്കും. 55 സെറ്റ് കുടകൾക്ക് പകരം പരമാവധി 15 സെറ്റ് കുടകൾ മാത്രമാണ് ഇത്തവണ ഉയർത്തുക. ഏപ്രിൽ 20-ന് കൊടിയേറ്റത്തോടെ തുടങ്ങിയ പൂരത്തിന്റെ സമാപന ചടങ്ങുകളെല്ലാം ഇത്തരത്തിൽ ലളിതമായാണ് ക്രമീകരിച്ചിരിക്കുന്നത്.
ആഘോഷങ്ങളിൽ നിയന്ത്രണമുണ്ടെങ്കിലും പൂരത്തിന്റെ പ്രധാന വാദ്യമേളങ്ങൾ മാറ്റമില്ലാതെ തുടരും. രാവിലെ 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും ഉച്ചയ്ക്ക് രണ്ട് മണിയോടെ 250-ഓളം കലാകാരന്മാർ അണിനിരക്കുന്ന പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും അരങ്ങേറും. സമയദൈർഘ്യം കുറയ്ക്കാതെ തന്നെ മേളങ്ങൾ പൂർണ്ണരൂപത്തിൽ അവതരിപ്പിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആഘോഷങ്ങളുടെ മാറ്റു കുറഞ്ഞെങ്കിലും പാരമ്പര്യ ചടങ്ങുകൾ പവിത്രതയോടെ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് തട്ടക നിവാസികൾ.
No noise, no fireworks; but the city is full of festivities! Thrissur Pooram has begun
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



