ഒട്ടാവ: കാനഡയിലെ സൗത്ത് ഏഷ്യൻ സമൂഹത്തെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിട്ടുള്ള വൻതോതിലുള്ള പണം തട്ടൽ (Extortion) ശൃംഖലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളെ ക്രിമിനൽ സംഘങ്ങൾ കരുവാക്കുന്നതായി കാനഡയുടെ സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയായ ഫിൻട്രാക് (Fintrac) മുന്നറിയിപ്പ് നൽകി. പഠന വിസയിൽ കാനഡയിലെത്തുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളെയാണ് ബിഷ്‌ണോയി, ബാംബിഹ തുടങ്ങിയ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങൾ തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. പണം കൈമാറുന്നതിനും ഭീഷണിപ്പെടുത്തലുകൾക്കും എൻഫോഴ്‌സർമാരായി പ്രവർത്തിക്കുന്നതിനും ഈ വിദ്യാർത്ഥികളെ സംഘങ്ങൾ നിയമിക്കുന്നതായി ഏജൻസിയുടെ പുതിയ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, മാനിറ്റോബ, ഒന്റാറിയോ എന്നീ പ്രവിശ്യകളിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റീട്ടെയിൽ, കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ് മേഖലകളിലെ ബിസിനസ് ഉടമകളെ ഫോൺ വഴിയോ സന്ദേശങ്ങൾ വഴിയോ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് ഡോളറാണ് ഇവർ ആവശ്യപ്പെടുന്നത്. പണം നൽകാൻ വിസമ്മതിക്കുന്നവരുടെ വീടുകൾക്കോ സ്ഥാപനങ്ങൾക്കോ നേരെ വെടിവെയ്‌പ്പും തീവെയ്‌പ്പും ഉൾപ്പെടെയുള്ള അക്രമമുറകൾ ഇവർ സ്വീകരിക്കുന്നുണ്ട്. 2026-ൽ മാത്രം പണം തട്ടലുമായി ബന്ധപ്പെട്ട നൂറിലധികം സാമ്പത്തിക രഹസ്യാന്വേഷണ വിവരങ്ങൾ പുറത്തുവിട്ടതായും ഇത് കഴിഞ്ഞ രണ്ട് വർഷത്തെ ആകെ കണക്കിനേക്കാൾ കൂടുതലാണെന്നും ഫിൻട്രാക് അറിയിച്ചു.
പ്രധാനമായും 17-നും 28-നും ഇടയിൽ പ്രായമുള്ള, ഇന്ത്യൻ പാസ്‌പോർട്ടുള്ള കോളേജ് വിദ്യാർത്ഥികളാണ് ഇത്തരം ഇടപാടുകളിൽ ഉൾപ്പെടുന്നത്. ഇവർ തങ്ങളുടെ പദവിക്ക് നിരക്കാത്ത രീതിയിൽ വൻതോതിലുള്ള പണമിടപാടുകൾ നടത്തുന്നതായി ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലപ്പോഴും ഇരകളിൽ നിന്ന് ലഭിക്കുന്ന പണം ക്രിപ്‌റ്റോകറൻസി വഴിയോ ഇ-മെയിൽ ട്രാൻസ്ഫർ വഴിയോ ഇന്ത്യ, യു.എ.ഇ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തുന്നു. തങ്ങൾ താമസിക്കുന്ന നഗരങ്ങളിൽ നിന്നും ദൂരെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകൾക്കും ഗ്യാസ് സ്റ്റേഷനുകൾക്കും വിദ്യാർത്ഥികൾ പണം നൽകുന്നതും സംശയാസ്പദമായി നിരീക്ഷിക്കപ്പെടുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിലായ വിദ്യാർത്ഥികളെ ഈ കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കുന്നത് ക്രിമിനൽ സംഘങ്ങൾക്ക് എളുപ്പമാകുന്നു എന്നതാണ് നിലവിലെ വെല്ലുവിളി. ഭയവും സാമൂഹികമായ സ്റ്റിഗ്മയും കാരണം പല ഇരകളും പരാതിപ്പെടാൻ മടിക്കുന്നത് കുറ്റവാളികൾക്ക് തുണയാകുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അസാധാരണമായ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഫിൻട്രാക് ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.
FINTRAC Alert on Criminal Exploitation of Indian Students
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



