യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിന്റെ (CUSMA) പരിഷ്കരണ ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപായി കാനഡയിൽ നിന്ന് വൻതോതിലുള്ള വിട്ടുവീഴ്ചകൾ ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം. ചർച്ചാ മേശയിൽ ഇരിക്കുന്നതിന് മുൻപ് തന്നെ കാനഡ നിശ്ചിത ഇളവുകൾ നൽകണമെന്ന വാഷിംഗ്ടണിന്റെ ഈ നിലപാടിനെ ‘പ്രവേശന ഫീസ്’ (Entry Fee) എന്നാണ് ഉന്നത വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. അമേരിക്കൻ കോമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്ക് ഇതിനെ കോസ്റ്റ്കോ (Costco) മെമ്പർഷിപ്പിനോടാണ് ഉപമിച്ചത്; അതായത് ഷോപ്പിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ അംഗത്വ ഫീസ് നൽകിയിരിക്കണം. എന്നാൽ, യാതൊരു വിട്ടുവീഴ്ചകൾക്കും അമേരിക്ക തയ്യാറാകാത്ത സാഹചര്യത്തിൽ ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്.

വാഷിംഗ്ടണിന്റെ പ്രധാന ആവശ്യങ്ങളിൽ കാനഡയുടെ ഡയറി ക്വാട്ട പരിഷ്കരണം, ഡിജിറ്റൽ പരമാധികാര നയങ്ങൾ, മദ്യ ഇറക്കുമതി നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടുന്നു. പ്രത്യേകിച്ച്, അമേരിക്കൻ വൈൻ, ബിയർ തുടങ്ങിയവ കനേഡിയൻ വിപണിയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ വൈറ്റ് ഹൗസ് കടുത്ത അതൃപ്തിയിലാണ്. എന്നാൽ ക്യുബെക്, ഒന്റാറിയോ തുടങ്ങിയ പ്രവിശ്യകൾ തങ്ങളുടെ മദ്യ നയങ്ങളിൽ മാറ്റം വരുത്താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിൽ നിന്ന് ക്രിയാത്മകമായ മറുപടി ലഭിക്കാതെ കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് കാനഡയിലെ ഭരണകൂടവും പ്രവിശ്യാ സർക്കാരുകളും.
കാനഡ നേരത്തെ തന്നെ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായിരുന്നു എന്നതും ശ്രദ്ധേയമാണ്. സ്റ്റീൽ, അലുമിനിയം തീരുവകൾക്കെതിരെയുള്ള പ്രത്യാക്രമണ നടപടികളിൽ നിന്ന് ഒട്ടാവ പിന്മാറുകയും ഡിജിറ്റൽ സർവീസ് ടാക്സ് റദ്ദാക്കുകയും ചെയ്തിരുന്നു. എന്നിട്ടും വ്യാപാര ചർച്ചകളിൽ പുരോഗതിയില്ലാത്തത് കാനഡയെ പ്രതിരോധത്തിലാക്കുന്നു. കാനഡ ചർച്ചകളിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞുമാറുകയാണെന്നും തന്ത്രപരമായ നീക്കങ്ങൾക്കായി സമയം വൈകിപ്പിക്കുകയാണെന്നും അമേരിക്കൻ നയതന്ത്രജ്ഞർ ആരോപിക്കുന്നു. എന്നാൽ നിലവിലുള്ള വ്യാപാര കരാർ തുടരുന്നതിനാൽ അനാവശ്യ ധൃതി കാണിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കാനഡയിലെ മാർക്ക് കാർണി സർക്കാർ.
US Tightens Pressure on Canada in Trade Entry Fee Row
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



