ക്യുബെക്ക് : ക്യുബെക്കിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 600 പേർ ഒപ്പിട്ട കത്ത് സർക്കാരിന് സമർപ്പിച്ചു. രാഷ്ട്രീയ നേതാവായ റൂബ ഗസാലിന്റെ നേതൃത്വത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒരാൾ പുതിയൊരു ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ്, തന്റെ പങ്കാളിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമോ സ്ത്രീകളെ ഉപദ്രവിച്ച ചരിത്രമോ ഉണ്ടോ എന്ന് നിയമപരമായിത്തന്നെ പരിശോധിക്കാൻ സ്ത്രീകൾക്ക് അനുവാദം നൽകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
ഈ വർഷം വെറും നാല് മാസത്തിനുള്ളിൽ ഒമ്പത് സ്ത്രീകൾ കൊല്ലപ്പെട്ടത് പ്രവിശ്യയെ നടുക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ആകെ നടന്ന അത്രയും കൊലപാതകങ്ങൾ ഈ കുറഞ്ഞ കാലയളവിൽ റിപ്പോർട്ട് ചെയ്തത് ഗൗരവകരമായ സാഹചര്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. യുവാക്കൾക്കിടയിൽ തെറ്റായ രീതിയിലുള്ള പുരുഷാധിപത്യ ചിന്താഗതികൾ വളരുന്നതും വീടുകൾക്കുള്ളിലെ അതിക്രമങ്ങൾ കൂടുന്നതും സ്ത്രീകളുടെ ജീവന് വലിയ ഭീഷണിയാകുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ചർച്ച ചെയ്യുന്നതിനായി നിലവിൽ അവധിയിലുള്ള നിയമസഭ ഉടൻ വിളിച്ച് ചേർക്കണമെന്നാണ് സർക്കാരിനോടുള്ള മറ്റൊരു ആവശ്യം. അക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് താമസവും സംരക്ഷണവും നൽകുന്ന അഭയകേന്ദ്രങ്ങൾക്ക് സർക്കാർ കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും നിർണ്ണായക തീരുമാനമുണ്ടാകുമെന്നാണ് സൂചന.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Law needed to prevent femicide: 600 people in Quebec submit letter to government




