ടെഹ്‌റാൻ : അമേരിക്കയുടെ ഭാഗത്തുനിന്ന് ചെറിയ രീതിയിലുള്ള പ്രകോപനം ഉണ്ടായാൽ പോലും പൂർണ്ണ ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. നിലവിൽ രാജ്യം ഉയർന്ന സൈനിക ജാഗ്രതയിലാണെങ്കിലും, നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ ടെഹ്‌റാൻ അടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധക്കളത്തിൽ ഇറാൻ വിജയിച്ചുവെന്നും ഇപ്പോൾ കരുത്തുറ്റ നിലയിൽ നിന്നാണ് രാജ്യം ചർച്ചകളെ സമീപിക്കുന്നതെന്നും ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ ഗാലിബാഫ് അവകാശപ്പെട്ടു.
മുൻകാലങ്ങളിലെ സംഘർഷങ്ങളെ അപേക്ഷിച്ച് ഇറാന്റെ ആക്രമണ ശേഷിയും യുദ്ധതന്ത്രങ്ങളും ഗണ്യമായി പുരോഗമിച്ചതായി സ്പീക്കർ ചൂണ്ടിക്കാട്ടി. വിഭവങ്ങളുടെയും ആയുധങ്ങളുടെയും കാര്യത്തിൽ അമേരിക്കയ്ക്ക് മുൻതൂക്കമുണ്ടെന്ന യാഥാർത്ഥ്യം സമ്മതിക്കുമ്പോൾ തന്നെ, ആസൂത്രണ മികവിലൂടെ ഏത് വമ്പൻ ശക്തിയെയും നേരിടാൻ ഇറാന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “മൂന്നാം അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിൽ” പഴയതിനേക്കാൾ മികച്ച രീതിയിൽ പ്രതിരോധം തീർക്കാൻ ഇറാന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വിഘാതമായി നിൽക്കുന്നത് ഇസ്രായേലാണെന്ന് ഗാലിബാഫ് ആരോപിച്ചു. ഇസ്രായേലിനെ അമേരിക്കയുടെ സേവകനും ഏജന്റുമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്ക തങ്ങളുടെ നയങ്ങളിൽ ഇസ്രായേലിന്റെ തെറ്റായ വിവരങ്ങളെയാണ് ആശ്രയിക്കുന്നത്. ‘അമേരിക്ക ഫസ്റ്റ്’ എന്ന് വാഷിംഗ്ടൺ അവകാശപ്പെടുമ്പോഴും പ്രായോഗികമായി അവർ ‘ഇസ്രായേൽ ഫസ്റ്റ്’ എന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിലായി തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ കടുത്ത പ്രതികരണം.
ഇറാനെ സാമ്പത്തികമായി തകർക്കാനും ഭരണം അട്ടിമറിക്കാനുമുള്ള ശത്രുക്കളുടെ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് ഗാലിബാഫ് പറഞ്ഞു. ഇറാനെ ‘വെനിസ്വേലൻ’ സാഹചര്യത്തിലേക്ക് എത്തിക്കാൻ ശ്രമം നടന്നുവെങ്കിലും അത് വിജയിച്ചില്ല. സൈനികമായ രൂപകൽപ്പനയിലും ജനങ്ങളുടെ പിന്തുണ വിലയിരുത്തുന്നതിലും അമേരിക്കയ്ക്കും കൂട്ടാളികൾക്കും തന്ത്രപരമായ പിഴവുകൾ സംഭവിച്ചു. അസമമായ യുദ്ധത്തിൽ കൃത്യമായ ആസൂത്രണത്തിലൂടെ ശത്രുവിനെ പിന്നോട്ട് തള്ളാൻ ഇറാന് കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
Touching will reveal information! Even a small mistake can have serious consequences: Iran warns America
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



