ഒട്ടാവ: കാനഡയിലെ ദക്ഷിണേഷ്യൻ വംശജർക്കിടയിൽ ജാതിവിവേചനം ശക്തമായി നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു. സൗത്ത് ഏഷ്യൻ ദളിത് ആദിവാസി നെറ്റ്‌വർക്കും കാനഡയിലെ നാല് പ്രമുഖ സർവകലാശാലകളിലെ ഗവേഷകരും സംയുക്തമായി നടത്തിയ സർവേയിലാണ് ജാതിചിന്തകളുടെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സർവേയിൽ പങ്കെടുത്ത പകുതിയോളം പേർ തങ്ങളുടെ ജോലിസ്ഥലത്തോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെടുകയോ വിവേചനം നേരിടുകയോ ചെയ്തതായി വെളിപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ളവരാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും.
ജോലിസ്ഥലങ്ങളിൽ കുടുംബപ്പേര് ചോദിച്ച് ജാതി തിരിച്ചറിയാൻ ശ്രമിക്കുന്നതായും ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ സ്ഥാനക്കയറ്റവും തുല്യവേതനവും നിഷേധിക്കപ്പെടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വീട് വാടകയ്ക്ക് എടുക്കുന്ന ഘട്ടത്തിൽ പോലും ജാതി അന്വേഷിക്കുന്ന പ്രവണത കാനഡയിൽ വർദ്ധിച്ചു വരികയാണ്. ഭക്ഷണരീതിയുടെയും തൊലിയുടെ നിറത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ കുട്ടികൾ വിവേചനം നേരിടുന്നുണ്ട്. സാംസ്കാരിക കൂട്ടായ്മകളിലും ആരാധനാലയങ്ങളിലും പിന്നാക്ക വിഭാഗങ്ങളെ മാറ്റിനിർത്തുന്ന സാഹചര്യം നിലനിൽക്കുന്നതായും പഠനം പറയുന്നു. ജാതിവിവേചനം നേരിട്ടവരിൽ 69 ശതമാനം പേരും ഇത് തങ്ങളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കാനഡയിലെ മനുഷ്യാവകാശ നിയമങ്ങളിൽ ജാതിവിവേചനത്തെ ഒരു പ്രത്യേക കുറ്റമായി ഉൾപ്പെടുത്തണമെന്നും സർക്കാർ ഇതിനെതിരെ കർശന നയങ്ങൾ രൂപീകരിക്കണമെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു. ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജാതിവിവേചനം തിരിച്ചറിയാനുള്ള കൃത്യമായ അവബോധം നൽകേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ പഠനം കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹത്തിനുള്ളിൽ നിലനിൽക്കുന്ന അദൃശ്യമായ വേർതിരിവുകളെയാണ് പുറത്തുകൊണ്ടുവരുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ontario survey reveals invisible caste bias in South Asian communities across Canada




