ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇറാൻ. വെടിനിർത്തൽ കരാർ ലംഘിച്ച അമേരിക്കൻ നടപടിയിൽ പ്രതിഷേധിച്ചാണ് ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയത്. ഇറാനിയൻ തുറമുഖങ്ങൾക്കും കപ്പലുകൾക്കും മേലുള്ള ഉപരോധം അവസാനിപ്പിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെയാണ് ശനിയാഴ്ച ഇറാൻ നിലപാട് മാറ്റിയത്.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തലിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വാണിജ്യ കപ്പലുകൾക്കായി കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ആണവ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ കരാറിലെത്തുന്നത് വരെ ഉപരോധം തുടരുമെന്ന അമേരിക്കയുടെ പ്രഖ്യാപനം നിലവിലെ സമാധാന കരാറിന്റെ ലംഘനമാണെന്ന് ഇറാൻ അവകാശപ്പെടുന്നു. ഉപരോധം പിൻവലിക്കാതെ ഗതാഗതം അനുവദിക്കില്ലെന്ന ഇറാന്റെ കടുത്ത നിലപാട് തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചർച്ചകളെയും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.
ആഗോളതലത്തിൽ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് പാതയിലെ തർക്കം ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു തുടങ്ങിയെങ്കിലും, പുതിയ നിയന്ത്രണങ്ങൾ വന്നതോടെ വില വീണ്ടും കുതിച്ചുയരുമെന്ന ആശങ്കയിലാണ് വാണിജ്യ ലോകം. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ ഭിന്നത ആഗോള വിപണിയെയും പശ്ചിമേഷ്യൻ സുരക്ഷയെയും ഒരുപോലെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ceasefire talks hit back; Iran tightens control over Strait of Hormuz again




