കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, യു.ഡി.എഫ് ക്യാമ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങളും തർക്കങ്ങളും മുറുകുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി ഉയർന്നു വന്നതോടെ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ട് ഇടപെട്ടു. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിച്ച അദ്ദേഹം, നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയും വോട്ടെണ്ണലിന് മുൻപ് ഇത്തരം ചർച്ചകൾ പാർട്ടിക്ക് ഗുണകരമാകില്ലെന്ന കർശന സന്ദേശം നൽകുകയും ചെയ്തു.
നേതാക്കളുടെ അനുയായികൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന ‘പോസ്റ്റർ, കമന്റ് യുദ്ധം’ പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ആരും പരസ്യ പ്രതികരണം നടത്തരുതെന്ന് എ.ഐ.സി.സി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും ഈ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പദത്തിനായി അസാധാരണമായ ചരടുവലികളാണ് അണിയറയിൽ നടക്കുന്നത്. കെ.സി. വേണുഗോപാൽ നയിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ, വി.ഡി. സതീശനായി മറ്റൊരു വിഭാഗം ശക്തമായി വാദിക്കുന്നു. കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള കെ. സുധാകരന്റെ പരാമർശങ്ങളും ഇതിനോടകം വിവാദമായിട്ടുണ്ട്. ഇരുവർക്കുമിടയിലുള്ള പോര് മുറുകുന്നതിനിടെ, പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന രമേശ് ചെന്നിത്തല നിലവിൽ ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയാണ്. ഖാർഗെയും രാഹുൽ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അന്തിമ തീരുമാനത്തിനായി വോട്ടെണ്ണൽ ഫലം വരുന്നത് വരെ കാത്തിരിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. ഫലം പുറത്തുവന്ന ശേഷം കേന്ദ്ര പ്രതിനിധികൾ കേരളത്തിലെത്തി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ അഭിപ്രായം തേടും. ഭൂരിപക്ഷാഭിപ്രായവും പാർലമെന്ററി പാർട്ടി തീരുമാനവും കണക്കിലെടുത്ത് മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയില്ലാതെ ആരും സ്വയം മുഖ്യമന്ത്രിയായി അവരോധിക്കപ്പെടാൻ ശ്രമിക്കരുതെന്ന ശക്തമായ താക്കീതാണ് ഇപ്പോൾ കേരളത്തിലെ നേതാക്കൾക്ക് നൽകിയിരിക്കുന്നത്.
The tug of war for the CM’s chair is getting tighter; High Command is unhappy with the moves in Kerala
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



