യൂറോപ്പിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകർക്കുള്ള ടൂറിസം നികുതി വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ട്. അമിതമായ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങൾ ‘സിറ്റി ടാക്സ്’ ഉയർത്താൻ തീരുമാനിച്ചതെന്ന് ട്രാവൽ ജേണലിസ്റ്റ് ലോറൻ ക്രിസ്റ്റി അറിയിച്ചു. ഇറ്റലിയിലെ റോം, ഫ്ലോറൻസ്, വെനീസ്, മിലാൻ തുടങ്ങിയ നഗരങ്ങളിൽ ഒരാൾക്ക് ഒരു രാത്രിക്ക് 1 യൂറോ മുതൽ 10 യൂറോ വരെയാണ് ടാക്സ് വർദ്ധിപ്പിച്ചിരിക്കുന്നത്. താമസസൗകര്യത്തിന്റെ നിലവാരമനുസരിച്ചാണ് ഈ തുക ഈടാക്കുന്നത്. ഫ്രാൻസ്, സ്പെയിൻ, ജർമ്മനി, പോർച്ചുഗൽ എന്നീ രാജ്യങ്ങളും സമാനമായ നികുതി വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്.
നഗര നികുതിക്ക് പുറമെ പ്രധാന കാഴ്ച ബംഗ്ലാവുകൾ സന്ദർശിക്കുന്നതിനും ഇപ്പോൾ പ്രത്യേക ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. റോമിലെ ട്രെവി ഫൗണ്ടൻ സന്ദർശിക്കാൻ രണ്ട് യൂറോയും വെറോണയിലെ ജൂലിയറ്റ് ബാൽക്കണി സന്ദർശിക്കാൻ 5 മുതൽ 12 യൂറോ വരെയും നൽകണം. വെനീസിലെ ‘ഡേ ട്രിപ്പിംഗ് ഫീ’ നിലവിൽ 5 യൂറോയായി തുടരുകയാണ്. ഹോട്ടലുകളിൽ ക്രഡിറ്റ് കാർഡ് വഴി നേരിട്ട് നികുതി ഈടാക്കുമ്പോൾ, എയർബിഎൻബി (Airbnb) പോലുള്ള ഷോർട്ട് ടേം റെന്റൽ പ്ലാറ്റ്‌ഫോമുകളിൽ പലപ്പോഴും പണമായി (Cash) ഈ തുക നൽകേണ്ടി വരുമെന്ന് ക്രിസ്റ്റി വ്യക്തമാക്കി.
യാത്രക്കാർക്കായി ഈ വർഷം അവസാനം മുതൽ പുതിയ പ്രീ-സ്ക്രീനിംഗ് ചട്ടങ്ങൾ നിലവിൽ വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുപ്രകാരം യൂറോപ്പ് സന്ദർശിക്കുന്നവർക്ക് ‘യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം’ (ETIAS) നിർബന്ധമാക്കും. ഇതിനായി 7 യൂറോ ഫീസായി നൽകണം. പാസ്‌പോർട്ടുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ അനുമതി പത്രത്തിന് മൂന്ന് വർഷത്തെ കാലാവധിയുണ്ടാകും. ബ്രിട്ടൻ സന്ദർശിക്കുന്നവർക്ക് നിലവിലുള്ള ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) സിസ്റ്റത്തിന് സമാനമായാണ് ഇതും പ്രവർത്തിക്കുന്നത്.
European countries are increasing tourism taxes; Report says additional financial burden on travelers
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



