കുവൈത്ത് സിറ്റി: കുവൈത്തിലെ അതീവ സുരക്ഷാമേഖലയായ നാഷണൽ ഗാർഡ്‌സ് ക്യാമ്പിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നാഷണൽ ഗാർഡ്‌സിന്റെ കെട്ടിടങ്ങൾക്കും സൈനിക സാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചു. എന്നാൽ സംഭവത്തിൽ ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തെ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയതെന്നും സ്ഫോടനത്തിന് പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും പ്രതിരോധസേന വക്താവ് വ്യക്തമാക്കി.
ഇറാന്റെ നടപടി തങ്ങളുടെ വ്യോമാതിർത്തിയുടെയും പരമാധികാരത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു. ഇസ്‌ലാമാബാദിൽ മേഖലയിലെ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ നീക്കം ഗൾഫ് രാജ്യങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇറാഖ്-ഇറാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ വർധിക്കുന്നത് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ വർധിപ്പിക്കുന്നു.
അതേസമയം, കുവൈത്തിന് നേരെ ആക്രമണം നടത്തിയെന്ന വാർത്ത ഇറാൻ റെവല്യൂഷണറി ഗാർഡ് നിഷേധിച്ചു. വെടിനിർത്തൽ കാലയളവിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി തങ്ങളുടെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഇറാന്റെ വാദം. അത്തരത്തിൽ എന്തെങ്കിലും സൈനിക നീക്കം നടത്തിയിട്ടുണ്ടെങ്കിൽ അത് ഔദ്യോഗിക പ്രസ്താവനയിലൂടെ പരസ്യമായി അറിയിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ നിഷേധം നിലനിൽക്കെത്തന്നെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് കുവൈത്തിന്റെ തീരുമാനം.
Iran’s drone attack in Kuwait again; Report says military base damaged
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



