അബുദാബി: ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ കടുത്ത പ്രതിഷേധവുമായി യുഎഇ. ആഗോള എണ്ണ വിതരണ പാതയായ ഹോർമുസ് യാതൊരു നിബന്ധനകളും കൂടാതെ എത്രയും വേഗം തുറന്നുനൽകണമെന്ന് യുഎഇ വ്യവസായ മന്ത്രിയും അഡ്‌നോക് (ADNOC) സിഇഒയുമായ സുൽത്താൻ അഹമ്മദ് അൽ ജാബർ.
നിലവിൽ എണ്ണയുമായി പോകുന്ന ഏകദേശം 230 കപ്പലുകൾ കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇത് ലോകത്തെ ഊർജ്ജ സുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസും ഇസ്രായേലുമായി നടന്ന യുദ്ധത്തിന് പിന്നാലെ ഫെബ്രുവരി 28-നാണ് ഇറാൻ ഈ കപ്പൽപ്പാത അടച്ചത്. നിലവിൽ കപ്പലുകളുടെ സഞ്ചാരത്തിന് ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും യുഎഇ കുറ്റപ്പെടുത്തി.
യുദ്ധകാലത്ത് എണ്ണ ശുദ്ധീകരണ ശാലകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ യുഎഇക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ഹോർമുസ് അടച്ചതോടെ യുഎഇയുടെ എണ്ണ ഉൽപ്പാദനം പകുതിയിലധികം കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ നാശനഷ്ടങ്ങൾക്ക് ഇറാൻ പൂർണ്ണ ഉത്തരവാദിയാണെന്നും അവർ നഷ്ടപരിഹാരം നൽകണമെന്നും സുൽത്താൻ അൽ ജാബർ ആവശ്യപ്പെട്ടു. മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, സാമ്പത്തിക ആഘാതം കുറയ്ക്കാൻ വിതരണ പാത ഉടൻ പുനഃസ്ഥാപിക്കണമെന്നാണ് യുഎഇയുടെ ആവശ്യം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Hormuz must be opened immediately'; 230 oil ships are stuck at sea, UAE puts pressure on Iran



