മുംബൈ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. പറന്നുയർന്ന ഉടൻ വിമാനത്തിന്റെ ഒരു എൻജിൻ പ്രവർത്തനരഹിതമായതോടെയാണ് പൈലറ്റുമാർ ജാഗ്രതാ സന്ദേശം നൽകി വിമാനം മുംബൈ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുവിട്ടത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ. വിമാനത്തിലുണ്ടായിരുന്ന 47 യാത്രക്കാരും സുരക്ഷിതരാണ്.
പുലർച്ചെ 2.05-ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI-639 വിമാനം 2.15-ഓടെയാണ് ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. എന്നാൽ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ ഒരു ഭാഗത്തുനിന്ന് വലിയ ശബ്ദം കേൾക്കുകയും തീപ്പൊരി ഉയരുകയും ചെയ്തത് യാത്രക്കാരെയും ജീവനക്കാരെയും പരിഭ്രാന്തരാക്കി. എയർബസ് A320neo വിഭാഗത്തിൽപ്പെട്ട വിമാനത്തിന്റെ രണ്ടാമത്തെ എൻജിനാണ് തകരാറിലായതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വിപൽസന്ദേശം ലഭിച്ച ഉടൻ തന്നെ വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. കൃത്യസമയത്ത് പൈലറ്റ് നൽകിയ ജാഗ്രതാ നിർദ്ദേശമാണ് വലിയ അപകടം ഒഴിവാക്കിയത്. ഒരു എൻജിൻ നിലച്ച വിമാനം ഏകദേശം 20 മിനിറ്റിനുള്ളിൽ, അതായത് പുലർച്ചെ 2.35-ഓടെ സുരക്ഷിതമായി മുംബൈയിൽ ലാൻഡ് ചെയ്തു. സാങ്കേതിക തകരാർ സംശയിച്ചതിനെത്തുടർന്ന് വിമാനം മുൻകരുതൽ എന്ന നിലയിൽ തിരിച്ചിറക്കിയതാണെന്ന് എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന 47 യാത്രക്കാരെയും പിന്നീട് മറ്റൊരു വിമാനത്തിൽ ബെംഗളൂരുവിലേക്ക് എത്തിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. നിലവിൽ വിമാനം വിശദമായ സാങ്കേതിക പരിശോധനകൾക്കായി മാറ്റയിരിക്കുകയാണ്. വിമാനത്തിന്റെ എൻജിനിൽ തകരാർ സംഭവിക്കാനുണ്ടായ സാഹചര്യം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പരിശോധിച്ചേക്കും. വിമാനങ്ങളുടെ എൻജിൻ സുരക്ഷയെ സംബന്ധിച്ച് വീണ്ടും ആശങ്കകൾ ഉയർത്തുന്നതാണ് ഈ സംഭവം.
sparks and loud noise; Mumbai-Bengaluru Air India flight makes emergency landing
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



