പശ്ചിമേഷ്യയിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കി ലബനനിൽ ഇസ്രായേലിൻ്റെ വൻ വ്യോമാക്രമണം. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്റെ വാദം. ഇറാൻ മുന്നോട്ടുവെച്ച പത്തിനം സമാധാന പദ്ധതിയിൽ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു. ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു.
ഇസ്രായേലിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടാങ്കറുകളുടെ ഗതാഗതം പൂർണ്ണമായും തടയുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. എന്നാൽ ലബനനെ ഈ കരാറിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിലപാട്.
ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, വെടിനിർത്തൽ ലബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകൾക്കും ബാധകമാണെന്ന് വ്യക്തമാക്കിയിരുന്നു. ലബനനിലും മാറ്റെല്ലായിടത്തും വെടിനിർത്തൽ ഉടനടി പ്രാബല്യത്തിൽ വരുമെന്നാണ് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും ഈ നിലപാടിനെ പിന്തുണച്ചു. ലബനനിലെ കൂട്ടക്കുരുതികൾ ലോകം കാണുന്നുണ്ടെന്നും അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലബനൻ വെടിനിർത്തലിന്റെ ഭാഗമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. ഹിസ്ബുള്ളയ്ക്കെതിരായ നീക്കങ്ങൾ തുടരുമെന്നും അവരെ തകർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സമാനമായ പ്രതികരണമാണ് നടത്തിയത്. ഹിസ്ബുള്ള ഉള്ളതിനാൽ ലബനനെ നിലവിലെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ ആ വിഷയം പിന്നീട് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും ഈ നിലപാട് ശരിവെച്ചു. വെറും പത്തു മിനിറ്റുകൾക്കുള്ളിൽ ബെയ്റൂട്ട്, ബെക്കാ താഴ്‌വര, ദക്ഷിണ ലബനൻ എന്നിവിടങ്ങളിലായി നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ ഒരേസമയം മിസൈൽ വർഷം നടത്തിയത്.
ഈ യുദ്ധത്തിലെ തന്നെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് ഇന്നുണ്ടായത്. ബെയ്റൂട്ടിലെ ജനവാസ മേഖലകളിൽ നിന്നടക്കം വൻ പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ലബനൻ സിവിൽ ഡിഫൻസ് ഏജൻസിയുടെ കണക്കുകൾ പ്രകാരം കുറഞ്ഞത് 254 പേർ കൊല്ലപ്പെടുകയും 837 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നയതന്ത്ര തലത്തിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ലബനനിൽ ചോരപ്പുഴ ഒഴുകുകയാണ്
ഇസ്രായേലിന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔൺ പറഞ്ഞു. ഒരു കരാറിനെയും മാനിക്കാത്ത കിരാതമായ ആക്രമണമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വെടിനിർത്തൽ കരാർ ലംഘിച്ചാൽ കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഹിസ്ബുള്ളയും ഇറാന്റെ റെവല്യൂഷണറി ഗാർഡും മുന്നറിയിപ്പ് നൽകി. നിലവിൽ ലബനനിൽ മരിച്ചവരുടെ എണ്ണം 1,500 കടന്നിരിക്കുകയാണെന്നാണ് റിപ്പോർട്ട്. പത്തുലക്ഷത്തിലധികം പേർ പലായനം ചെയ്തു.
10 minutes, 100 missiles; Israel attacks Lebanon despite ceasefire announcement; reports out
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



