മോങ്ക്ടൺ : ന്യൂ ബ്രൺസ്‌വിക്ക് പ്രവിശ്യയിൽ ഗർഭഛിദ്ര സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി പുതിയ ടോൾ ഫ്രീ സെൽഫ് റഫറൽ ഫോൺ ലൈൻ പ്രവർത്തനമാരംഭിച്ചു. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനും അപ്പോയിന്റ്‌മെന്റുകൾ നിശ്ചയിക്കുന്നതിനുമായി പൊതുജനങ്ങൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ഇതോടെ നോവ സ്കോഷ്യയ്ക്ക് ശേഷം ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്ന രണ്ടാമത്തെ കനേഡിയൻ പ്രവിശ്യയായി ന്യൂ ബ്രൺസ്‌വിക്ക് മാറിയെന്ന് അധികൃതർ അറിയിച്ചു.
മൊങ്ക്റ്റൺ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചാണ് ഹെൽപ്പ് ലൈനിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. സാധുവായ മെഡിക്കൽ കാർഡ് (Medicare card) ഉള്ളവർക്ക് ഈ സേവനം സൗജന്യമായി ലഭിക്കും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8:30 മുതൽ വൈകുന്നേരം 3:00 വരെ ലൈൻ ലഭ്യമാണെന്നും മറ്റ് സമയങ്ങളിൽ സന്ദേശങ്ങൾ റെക്കോർഡ് ചെയ്താൽ 48 മണിക്കൂറിനുള്ളിൽ തിരികെ വിളിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മരുന്നുകൾ വഴിയുള്ള ഗർഭഛിദ്രത്തിനും ശസ്ത്രക്രിയ വഴിയുള്ള സേവനങ്ങൾക്കും (procedural abortion) ഈ ഹെൽപ്പ് ലൈൻ വഴി നേരിട്ട് അപ്പോയിന്റ്‌മെന്റ് എടുക്കാവുന്നതാണ്.
ഗർഭഛിദ്ര സേവനങ്ങൾക്കായി രോഗികൾ ഒന്നിലധികം ഇടങ്ങളിൽ വിളിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി ജോൺ ഡോർണൻ അറിയിച്ചു. നിലവിൽ മോങ്ക്റ്റണിലെ രണ്ട് ആശുപത്രികളിലും ബാതർസ്റ്റിലെ ചാലൂർ റീജിയണൽ ഹോസ്പിറ്റലിലുമാണ് ശസ്ത്രക്രിയ വഴിയുള്ള സേവനങ്ങൾ ലഭ്യമാകുന്നത്. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ സേവനം ലഭ്യമാക്കുന്നതിനായി കൂടുതൽ പ്രൈമറി കെയർ പ്രൊവൈഡർമാരുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 188,000 ഡോളറാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രവിശ്യയിലെ ഗർഭഛിദ്ര നിയമങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ന്യൂ ബ്രൺസ്‌വിക്ക് അബോർഷൻ കെയർ നെറ്റ്‌വർക്ക് വക്താവ് മാർത്ത പെയ്‌ന്റർ അറിയിച്ചു. 2015 വരെ ഗർഭഛിദ്രത്തിനായി രണ്ട് ഡോക്ടർമാരുടെ റഫറൽ ആവശ്യമായിരുന്നു. തുടർന്ന് വന്ന സർക്കാരുകൾ ഈ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും സേവനങ്ങൾ മെഡിക്കൽ ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരികയും ചെയ്തു. ഗർഭനിരോധന മാർഗങ്ങൾ സൗജന്യമാക്കുമെന്ന സർക്കാർ വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്നും ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.
New Brunswick launches new helpline for abortion services
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



