ഒന്റാറിയോ: ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിക്കാനിടയായ സംഭവത്തിൽ ഒന്റാറിയോയിൽ പ്രമുഖ ന്യൂറോ സർജന് ആറുമാസത്തെ സസ്‌പെൻഷൻ. ടൊറന്റോ, ഹാമിൽട്ടൺ, ന്യൂമാർക്കറ്റ് എന്നിവിടങ്ങളിൽ ക്ലിനിക്കുകൾ നടത്തുന്ന ഡോ. സ്റ്റെഫാൻ ജോസഫ് കൊനാസിവിക്സിനെതിരെയാണ് കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒന്റാറിയോ ശക്തമായ നടപടി സ്വീകരിച്ചത്. കഴുത്തിലെയും തോളിലെയും വേദനയ്ക്ക് ചികിത്സ തേടിയെത്തിയ എഴുപതുകാരനായ രോഗിക്ക് നൽകിയ നട്ടെല്ലിലെ കുത്തിവെപ്പിനിടെയാണ് മരണം സംഭവിച്ചത്. രോഗിയുടെ സുഷുമ്നാ നാളിയിലേക്ക് അശ്രദ്ധമായി മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി അന്വേഷണ പാനൽ കണ്ടെത്തി. കുത്തിവെപ്പ് എടുക്കുമ്പോൾ സൂചി കൃത്യമായ സ്ഥാനത്താണോ എന്ന് ഉറപ്പുവരുത്താൻ ആവശ്യമായ ഇമേജിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ ഡോക്ടർ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുൻപ് പരിശോധിച്ച പല രോഗികളുടെ കാര്യത്തിലും ചികിത്സാ മാനദണ്ഡങ്ങൾ ഇദ്ദേഹം പാലിച്ചിരുന്നില്ലെന്നും ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ പോലും ആവർത്തിച്ച് കുത്തിവെപ്പുകൾ നൽകിയിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.

രോഗിയുടെ മരണത്തെത്തുടർന്ന് ഇത്തരം കുത്തിവെപ്പുകൾ നടത്തുന്നതിൽ നിന്ന് ഡോക്ടറെ വിലക്കിയിരുന്നുവെങ്കിലും അദ്ദേഹം അത് ലംഘിച്ച് വീണ്ടും പ്രാക്ടീസ് തുടർന്നതാണ് കടുത്ത ശിക്ഷയിലേക്ക് നയിച്ചത്. ആറുമാസത്തെ സസ്‌പെൻഷൻ കാലാവധിക്ക് ശേഷം 12 മാസക്കാലം മറ്റൊരു ക്ലിനിക്കൽ സൂപ്പർവൈസറുടെ കർശന മേൽനോട്ടത്തിൽ മാത്രമേ ഇദ്ദേഹത്തിന് പ്രാക്ടീസ് ചെയ്യാൻ അനുവാദമുള്ളൂ. കൂടാതെ അന്വേഷണ പാനലിന് മുൻപാകെ നേരിട്ട് ഹാജരായി ശാസന ഏറ്റുവാങ്ങാനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ontario doctor suspended after patient dies



