വിന്നിപെഗ്: പ്ലാസ്മ ദാനം ചെയ്തതിന് പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ പ്ലാസ്മ ദാന പ്രക്രിയയ്ക്ക് മരണവുമായി നേരിട്ട് ബന്ധമില്ലെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. 2025 ഒക്ടോബറിലും 2026 ജനുവരിയിലുമായി വിന്നിപെഗിൽ നടന്ന മരണങ്ങളെക്കുറിച്ച് നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്. ലഭ്യമായ എല്ലാ മെഡിക്കൽ രേഖകളും വിവരങ്ങളും പരിശോധിച്ചതിൽ നിന്ന് പ്ലാസ്മ ദാനവും മരണവും തമ്മിൽ യാതൊരു ബന്ധവും കണ്ടെത്താനായിട്ടില്ലെന്ന് ഹെൽത്ത് കാനഡ വക്താവ് മാർക്ക് ജോൺസൺ അറിയിച്ചു.
പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ചികിത്സകൾക്കായി ഉപയോഗിക്കുന്ന രക്തത്തിലെ മഞ്ഞനിറത്തിലുള്ള ദ്രാവകമാണ് പ്ലാസ്മ. വിന്നിപെഗിലെ ഗ്രിഫോൾസ് (Grifols) കമ്പനിയുടെ രണ്ട് കേന്ദ്രങ്ങളിൽ പ്ലാസ്മ നൽകിയവർ മരിച്ചതിനെ തുടർന്ന് വലിയ ആശങ്ക നിലനിന്നിരുന്നു. ഇതേത്തുടർന്ന് ഹെൽത്ത് കാനഡ അധികൃതർ ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രക്തദാന നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. പരിശോധനയിൽ ചില സാങ്കേതിക നിയമലംഘനങ്ങൾ കണ്ടെത്തിയതായും ഇവ പരിഹരിക്കുന്നതിനായി തിരുത്തൽ നടപടികൾ സമർപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.
അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ പ്ലാസ്മ ദാന കേന്ദ്രങ്ങൾ തിരുത്തൽ നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്ന് മാർക്ക് ജോൺസൺ പറഞ്ഞു. അതേസമയം, ലാഭേച്ഛയോടെയുള്ള പ്ലാസ്മ ദാന കേന്ദ്രങ്ങൾ നിരോധിക്കണമെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും മാനിറ്റോബ ഹെൽത്ത് കോളിഷൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്ലാസ്മ ദാനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മാനിറ്റോബ ആരോഗ്യ മന്ത്രി ഉസോമ അസഗ്വാര നേരത്തെ വ്യക്തമാക്കിയിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Health Canada releases investigation report, finds no link between plasma donation and death in Winnipeg




