ഒട്ടാവ : കാനഡയിൽ ഇൻവേസീവ് മെനിഞ്ചോകോക്കൽ ഡിസീസ് (IMD) ബാധിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തി. സിബിസി ന്യൂസ് നടത്തിയ വിശകലന പ്രകാരം 2025-ൽ മാത്രം രാജ്യത്ത് 155 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് 2012-ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ്. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും പൊതിഞ്ഞിരിക്കുന്ന ചർമ്മത്തിലുണ്ടാകുന്ന വീക്കം (Meningitis), രക്തത്തിലെ അണുബാധ (Sepsis) എന്നിവയ്ക്ക് ഈ ബാക്ടീരിയൽ ഇൻഫെക്ഷൻ കാരണമാകുന്നു. നിലവിൽ പത്ത് പ്രവിശ്യകളിലായി ഈ വർഷം ഇതുവരെ 63 കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.
കാനഡയിൽ ഈ രോഗം ബാധിക്കുന്നവരിൽ 14 ശതമാനവും മരണത്തിന് കീഴടങ്ങുന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ശിശുക്കളിലും യുവാക്കളിലുമാണ് മരണനിരക്ക് കൂടുതലായി കാണപ്പെടുന്നത്. രോഗം ഭേദമാകുന്നവരിൽ 15 മുതൽ 20 ശതമാനം വരെ ആളുകൾക്ക് കേൾവിശക്തി നഷ്ടപ്പെടുകയോ ശാരീരിക വൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. നെയ്സീരിയ മെനിഞ്ചിറ്റൈഡിസ് (Neisseria meningitidis) എന്ന ബാക്ടീരിയയാണ് രോഗകാരി. ഇത് രക്തത്തിൽ പ്രവേശിക്കുന്നതോടെ രോഗിയുടെ നില മണിക്കൂറുകൾക്കുള്ളിൽ അതീവ ഗുരുതരമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മെനിഞ്ചോകോക്കൽ ഡബ്ല്യു (W) എന്ന വകഭേദം പടരുന്ന മാനിറ്റോബയിൽ കഴിഞ്ഞ വർഷം 23 കേസുകളിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്റാറിയോയിൽ 2024-ൽ ആറ് പേരും ക്യുബെക്കിൽ 2025-ൽ ആറ് പേരും ഈ രോഗം മൂലം മരിച്ചതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. രോഗവ്യാപനം തടയുന്നതിനായി മാനിറ്റോബ ഉൾപ്പെടെയുള്ള പ്രവിശ്യകൾ വാക്സിനേഷൻ തന്ത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഒരു വയസ്സിൽ തന്നെ നാല് വകഭേദങ്ങളെ പ്രതിരോധിക്കുന്ന വാക്സിൻ നൽകാൻ അധികൃതർ നിർദ്ദേശം നൽകി.
മെനിഞ്ചോകോക്കൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ രാജ്യവ്യാപകമായി കുറവുണ്ടായതായി ഫെഡറൽ ഡാറ്റ വ്യക്തമാക്കുന്നു. 2019-ൽ 90 ശതമാനത്തിന് മുകളിലായിരുന്ന മെനിഞ്ചോകോക്കൽ സി വാക്സിൻ സ്വീകരണം 2024-ൽ 84 ശതമാനത്തിൽ താഴെയായി കുറഞ്ഞു. കടുത്ത തലവേദന, കഴുത്ത് തിരിക്കാൻ കഴിയാത്ത അവസ്ഥ, വെളിച്ചം നോക്കാൻ പ്രയാസം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ വിദഗ്ധ ചികിത്സ തേടണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
Canada on meningococcal scare: 155 cases confirmed in one year, report says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



