തുടർച്ചയായ രണ്ട് തവണ അധികാരത്തിലെത്തിയ പിണറായി സർക്കാരിന് കീഴിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല അടിമുടി മാറിയതായി ഇടതുമുന്നണി. സ്മാർട്ട് ക്ലാസ് റൂമുകൾ മുതൽ റോബോട്ടിക് ലാബുകൾ വരെയുള്ള അത്യാധുനിക സംവിധാനങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്കൂളുകളെ ഉയർത്താൻ കഴിഞ്ഞെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. 2000 ഹൈസ്‌കൂളുകളിലായി 7000 റോബോട്ടിക് ലാബുകളും 714 വൊക്കേഷണൽ ഹയർ സെക്കണ്ടറി ലബോറട്ടറികളും സ്കൂൾ വെതർ സ്റ്റേഷനുകളും സ്ഥാപിച്ചതും പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കും മുൻപേ വിതരണം ചെയ്തതും വലിയ നേട്ടങ്ങളായി സർക്കാർ കണക്കാക്കുന്നു. കിഫ്ബി വഴി 588 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായും നാനൂറിലധികം കെട്ടിടങ്ങളുടെ പണി പുരോഗമിക്കുന്നതായും മുന്നണി അവകാശപ്പെടുന്നു.
സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പഠനത്തിന് മുൻഗണന നൽകുന്നതിനായി വിദ്യാകിരണം, ഹൈടെക് പദ്ധതികൾ വഴി ആയിരക്കണക്കിന് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഇലക്ട്രോണിക് വീൽചെയറുകൾ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ നൽകിയതിനൊപ്പം, കിടപ്പിലായ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാൻ അനുമതി നൽകിയതും റോഷ്നി ഉൾപ്പെടെയുള്ള പ്രത്യേക പഠന പദ്ധതികളും ശ്രദ്ധേയമായി. പ്രീ-പ്രൈമറി തലം മുതൽ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കിയതും കാഴ്ച-ശ്രവണ പരിമിതിയുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലന പദ്ധതികൾ ആവിഷ്കരിച്ചതും കേരള മോഡൽ വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയായി എൽഡിഎഫ് ഉയർത്തിക്കാട്ടുന്നു.
ലിംഗസമത്വവും സുരക്ഷയും ഉറപ്പാക്കുന്നതിനായി 43 ലക്ഷം കുട്ടികൾക്ക് സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തുകയും ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം പ്രാവർത്തികമാക്കുകയും ചെയ്തു. 42 ബോയ്‌സ്/ഗേൾസ് സ്‌കൂളുകളെ മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റി. പഠനത്തിനൊപ്പം തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ നടത്തിയ തൊഴിൽ മേളകളിലൂടെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ 4891 പേർക്ക് നിയമനം ലഭിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയതെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു.
Schools in Kerala are now ‘hi-tech’; LDF says the education sector has changed drastically
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



