ഐപിഎൽ 2026-ലെ അഞ്ചാം മത്സരത്തിൽ സമീർ റിസ്‌വിയുടെ തകർപ്പൻ ബാറ്റിംഗിന്റെയും ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന്റെയും കരുത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്. ലക്നൗ ഉയർത്തിയ 142 റൺസ് എന്ന ചെറിയ ലക്ഷ്യം 17.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടന്നു. 17 പന്തുകൾ ബാക്കി നിൽക്കെയാണ് ഡൽഹിയുടെ ആധികാരിക വിജയം.

തുടക്കത്തിൽ 21 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ പതറിയ ഡൽഹിയെ യുവതാരം സമീർ റിസ്‌വിയുടെ പക്വതയാർന്ന ഇന്നിംഗ്സാണ് വിജയതീരത്തെത്തിച്ചത്. 47 പന്തുകളിൽ നിന്ന് പുറത്താകാതെ 70 റൺസ് നേടിയ റിസ്‌വി അഞ്ച് ഫോറുകളും നാല് സിക്സറുകളും പറത്തി. റിസ്‌വിക്ക് മികച്ച പിന്തുണ നൽകിയ ട്രിസ്റ്റൻ സ്റ്റബ്സ് 32 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടാതെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സിനെ ഡൽഹി ബൗളർമാർ വരിഞ്ഞുമുറുക്കി. പേസർമാരായ ലുങ്കി എൻഗിഡിയും, ടി. നടരാജനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ലക്നൗ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചു. സ്പിന്നർ കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികച്ച പിന്തുണ നൽകിയതോടെ ലക്നൗ ഇന്നിംഗ്സ് 18.4 ഓവറിൽ 141 റൺസിന് അവസാനിച്ചു. ലക്നൗവിനായി അബ്ദുൾ സമദ് 36 റൺസും മിച്ചൽ മാർഷ് 35 റൺസും നേടിയെങ്കിലും വലിയൊരു സ്കോറിലേക്ക് ടീമിനെ എത്തിക്കാൻ ഇവർക്ക് സാധിച്ചില്ല. ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ മികച്ചുനിന്ന ഡൽഹി ക്യാപിറ്റൽസ് അർഹിച്ച വിജയമാണ് ലക്നൗവിൽ സ്വന്തമാക്കിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
LSG vs DC Highlights, IPL 2026: Sameer Rizvi’s fifty guides Delhi to 6-wicket win



