എഡ്മന്റൺ: പ്രവിശ്യാ സുപ്പീരിയർ കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിൽ തങ്ങൾക്കും നിർണ്ണായക അധികാരം വേണമെന്ന ആവശ്യവുമായി ആൽബർട്ട സർക്കാർ രംഗത്ത്. ഇതിനായി ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കാൻ പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചു. നിലവിൽ ഫെഡറൽ സർക്കാരാണ് ഈ നിയമനങ്ങൾ നടത്തുന്നത്. കോടതികളുടെ നടത്തിപ്പ് ചുമതല പ്രവിശ്യകൾക്കാണെങ്കിലും ജഡ്ജിമാരെ നിശ്ചയിക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലാത്തത് ശരിയല്ലെന്നാണ് ആൽബർട്ടയുടെ നിലപാട്.
തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് ഡാനിയേൽ സ്മിത്ത് ഈ സുപ്രധാന നീക്കം പ്രഖ്യാപിച്ചത്. കാനഡയിലെ മറ്റ് പ്രവിശ്യകളായ ഒന്റാറിയോ, ക്യുബെക്ക്, സസ്‌കാച്ചവൻ എന്നിവടങ്ങളിലെ പ്രീമിയർമാരും ഈ ആവശ്യത്തെ പിന്തുണച്ച് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കത്തെഴുതിയിട്ടുണ്ട്. ലോകത്തിലെ മറ്റ് ഫെഡറൽ രാജ്യങ്ങളിൽ ജഡ്ജിമാരുടെ നിയമനത്തിൽ പ്രവിശ്യാ സർക്കാരുകൾക്ക് നേരിട്ട് പങ്കുണ്ടെന്നും കാനഡ ഇക്കാര്യത്തിൽ ഒരു മാറ്റം കൊണ്ടുവരണമെന്നും സ്മിത്ത് ആവശ്യപ്പെട്ടു.

അതേസമയം, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ നിയമവിദഗ്ധർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നത് ജനാധിപത്യത്തിനും നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവത്തിനും ഭീഷണിയാണെന്ന് അഭിഭാഷകർ ആരോപിക്കുന്നു. ജഡ്ജിമാർ നിഷ്പക്ഷരായിരിക്കണമെന്നും സർക്കാർ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരെ നിയമിക്കുന്നത് ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുമെന്നും ക്രിമിനൽ ട്രയൽ ലോയേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് ജഡ്ജിമാരുടെ സ്വതന്ത്ര സ്വഭാവത്തെ ബാധിക്കില്ലെന്നും കൂടുതൽ വ്യക്തമായ സഹകരണം മാത്രമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നുമാണ് സർക്കാരിന്റെ മറുപടി. ആൽബെർട്ട നിയമസഭയിൽ ഈ പ്രമേയം പാസായാൽ വിഷയം പാർലമെന്റിൽ അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Alberta calling for constitutional amendments to have say in superior court appointments



