ഐപിഎല്ലിലെ വമ്പന്മാരായ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേർക്കുനേർ എത്തുന്നതോടെ വാംഖഡെ സ്റ്റേഡിയം ഇന്ന് ആവേശക്കടലാകും. അഞ്ച് കിരീടങ്ങൾ സ്വന്തമായുള്ള മുംബൈയും മൂന്ന് വട്ടം ചാമ്പ്യന്മാരായ കൊൽക്കത്തയും ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. രാത്രി 7.30-ന് ആരംഭിക്കുന്ന മത്സരത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തെ തിരിച്ചടികൾക്ക് മറുപടി നൽകി വിജയത്തോടെ തുടങ്ങാനാണ് ‘ദൈവത്തിന്റെ പോരാളികൾ’ എന്ന് വിളിക്കപ്പെടുന്ന മുംബൈ ഇന്ത്യൻസ് ലക്ഷ്യമിടുന്നത്.
കളത്തിലേക്ക് തിരിച്ചെത്തുന്ന ഹിറ്റ്മാൻ രോഹിത് ശർമ്മ തന്നെയാണ് മുംബൈ നിരയിലെ പ്രധാന ആകർഷണം. രോഹിത്തിനൊപ്പം ക്വിന്റൺ ഡി കോക്ക് ഓപ്പണിങ്ങിലെത്തുമ്പോൾ സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര ഏത് വമ്പൻ സ്കോറും അടിച്ചെടുക്കാൻ കെൽപ്പുള്ളവരാണ്. മറുഭാഗത്ത് കഴിഞ്ഞ വർഷത്തെ എട്ടാം സ്ഥാനത്തിന്റെ നിരാശ മാറ്റാനാണ് കൊൽക്കത്ത എത്തുന്നത്. ഫിൻ അലൻ, ടിം സൈഫർട്ട് എന്നിവർക്കൊപ്പം 25 കോടിക്ക് ടീമിലെത്തിയ കാമറൺ ഗ്രീനിലും യുവതാരം അംഗ്രിഷ് രഘുവംശിയിലുമാണ് കെകെആർ ആരാധകരുടെ പ്രതീക്ഷ.
ബോളിംഗ് ഡിപ്പാർട്ട്മെന്റിൽ ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും നയിക്കുന്ന പേസ് നിര മുംബൈയ്ക്ക് വ്യക്തമായ മേൽക്കൈ നൽകുന്നുണ്ട്. ദീപക് ചഹറും ഷാർദുൽ ഠാക്കൂറും പാണ്ഡ്യയും ഇവർക്ക് കരുത്തേകും. എന്നാൽ കൊൽക്കത്തയുടെ പേസ് നിര പരിക്കിന്റെ പിടിയിലാണ്. ഹർഷിതും ആകാശ്ദീപും പുറത്തായതും മതീഷ പതിരാന എത്താൻ വൈകുന്നതും അവർക്ക് തിരിച്ചടിയാണ്. എങ്കിലും സുനിൽ നരെയ്നും വരുൺ ചക്രവർത്തിയും നയിക്കുന്ന സ്പിൻ വിഭാഗം മുംബൈ ബാറ്റർമാർക്ക് വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.
ക്യാപ്റ്റൻസിയിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ഈ സീസൺ ഏറെ നിർണ്ണായകമാണ്. രോഹിതിനെയും സൂര്യയെയും പോലെ കരുത്തരായ താരങ്ങളെ നയിച്ച് കിരീടം നേടുക എന്ന വലിയ ദൗത്യമാണ് ഹാർദിക്കിന് മുന്നിലുള്ളത്. അതേസമയം കൊൽക്കത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ ടി20 ഫോം ടീമിന് ആശങ്ക നൽകുന്നുണ്ട്. ചരിത്രപരമായി 35 മത്സരങ്ങളിൽ 24 തവണയും ജയിച്ച് മുംബൈ മുന്നിലാണെങ്കിലും, അവസാന പത്ത് മത്സരങ്ങളിൽ അഞ്ച് വീതം ജയവുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.
Wankhede will be on fire today; Mumbai Indians will face Kolkata today
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



