യുകെയിൽ (UK) ആദ്യമായി ഒരു ആടിന് പക്ഷിപ്പനി സ്ഥിരീകരിച്ച സംഭവം ആഗോളതലത്തിൽ ആശങ്കയുണർത്തുന്നു. H5N1 വൈറസ് ബാധയേറ്റ സസ്തനികളുടെ എണ്ണം വർധിക്കുന്നതിനിടയിലാണ് ഈ കണ്ടെത്തൽ. ഇത് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുമോ എന്ന ഭയം ശക്തമാവുകയാണ്.
ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിലെ (Yorkshire) ഒരു ഫാമിലാണ് ആടിന് രോഗം സ്ഥിരീകരിച്ചത്. ഇവിടെ വളർത്തുന്ന പക്ഷികളിൽ നേരത്തെ തന്നെ പക്ഷിപ്പനി കണ്ടെത്തിയിരുന്നു. Department for Environment, Food and Rural Affairs (DEFRA) ഉദ്യോഗസ്ഥരും Animal and Plant Health Agencyയും നടത്തിയ പരിശോധനയിൽ ആടിന് Mastitis-ൻ്റെ ലക്ഷണങ്ങൾ കണ്ടെങ്കിലും മറ്റ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആടിൻ്റെ പാലിലും വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നലും ആടുകൾക്കിടയിൽ കൂടുതൽ വ്യാപനം ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അമേരിക്കയിലെ കന്നുകാലികളിൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ സസ്തനികളിൽ സമാനമായ രീതിയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളിൽ പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിൽ നിരീക്ഷണം ശക്തമാക്കിയെന്നും രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും യുകെ സർക്കാർ അറിയിച്ചു.



