പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐപിഎൽ കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി), ലീഗിലെ ഏറ്റവും മൂല്യമേറിയ ടീമെന്ന നേട്ടവും സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരെന്ന തലയെടുപ്പോടെ പുതിയ സീസണിലിറങ്ങുന്ന ആർസിബി, ബ്രാൻഡ് മൂല്യത്തിൽ വൻ കുതിപ്പാണ് നടത്തിയത്. പ്രമുഖ ഫിനാൻഷ്യൽ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2486 കോടി രൂപയാണ് ടീമിന്റെ നിലവിലെ ബ്രാൻഡ് മൂല്യം. അഞ്ചുതവണ വീതം കിരീടം നേടിയ മുംബൈ ഇന്ത്യൻസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും പിന്നിലാക്കിയാണ് ആർസിബിയുടെ ഈ മുന്നേറ്റം.
വിരാട് കോലിയുടെ സാന്നിധ്യവും ആഗോളതലത്തിലുള്ള വിപുലമായ ആരാധക പിന്തുണയുമാണ് ബെംഗളൂരുവിന്റെ മൂല്യം ഉയർത്തുന്ന പ്രധാന ഘടകങ്ങൾ. പുരുഷ ടീമിന് പുറമെ സ്മൃതി മന്ദാന നയിക്കുന്ന ആർസിബി വനിതാ ടീം കൈവരിച്ച നേട്ടങ്ങളും ബ്രാൻഡ് മൂല്യത്തിൽ പ്രതിഫലിച്ചു. നിലവിൽ വനിതാ പ്രീമിയർ ലീഗിലെയും (ഡബ്ല്യുപിഎൽ) ചാമ്പ്യന്മാരാണ് ആർസിബി. പ്രമുഖ സ്പിരിറ്റ് നിർമ്മാണ കമ്പനിയായ ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി വിൽക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ സാമ്പത്തിക നേട്ടം എന്നത് ശ്രദ്ധേയമാണ്.
വിപണി മൂല്യത്തിൽ രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിന് 2238 കോടി രൂപയാണ് ആസ്തിയുള്ളത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസിന് അന്താരാഷ്ട്ര തലത്തിൽ മറ്റ് ട്വന്റി-20 ലീഗുകളിലും ഫ്രാഞ്ചൈസികളുണ്ട്. സച്ചിൻ ടെണ്ടുൽക്കറുടെ സാന്നിധ്യവും രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയ സൂപ്പർ താരങ്ങളുടെ നിരയും ടീമിന്റെ ജനപ്രീതിയും മൂല്യവും നിലനിർത്തുന്നു. ക്രിക്കറ്റ് ലോകത്തെ വലിയ ബ്രാൻഡുകളിലൊന്നായ മുംബൈയെ മറികടന്നാണ് ആർസിബി ഒന്നാമതെത്തിയത്.
മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്കെ) ബ്രാൻഡ് മൂല്യം 2172 കോടി രൂപയാണ്. എം.എസ്. ധോണിയെന്ന ഇതിഹാസ താരത്തിന്റെ സാന്നിധ്യമാണ് ചെന്നൈയുടെ വിപണി മൂല്യം നിശ്ചയിക്കുന്ന പ്രധാന ഘടകം. ധോണിയുടെ പിൻഗാമിയായി സഞ്ജു സാംസൺ ടീമിലെത്തിയത് വരും വർഷങ്ങളിൽ ടീമിന്റെ മൂല്യം വർധിപ്പിക്കാൻ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. പട്ടികയിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (കെകെആർ) 2053 കോടി രൂപയുടെ മൂല്യമാണുള്ളത്.
Not just the title, but also the glitter of crores; RCB is the most valuable team in IPL
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



