കാസർകോട്: കാസർകോട് മൊഗ്രാലിൽ ബിഎൽഒയും അധ്യാപകനുമായ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശിയും ചെർക്കള സ്കൂളിലെ അധ്യാപകനുമായ സവാദാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെ മൊഗ്രാൽ പാലത്തിന് സമീപം ബൈക്ക് നിർത്തിവെച്ച ശേഷം സവാദ് പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ സവാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ജോലി സംബന്ധമായ അമിത സമ്മർദ്ദമാണ് സവാദിന്റെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ വൻ പ്രതിഷേധം നടത്തി. ബിഎൽഒ എന്ന നിലയിലുള്ള ജോലിഭാരവും ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനവുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സവാദിനെ നയിച്ചതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സംഭവത്തിൽ പോലീസിന് പുറമെ വകുപ്പുതലത്തിലുള്ള ഉന്നത അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഇവർ ഉറച്ചുനിന്നു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
അതേസമയം, സവാദിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. വ്യക്തിപരമായ കാരണങ്ങളാലാണ് താൻ ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. എങ്കിലും തൊഴിൽ പീഡനമെന്ന ബന്ധുക്കളുടെ ആരോപണത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ കാസർകോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kasaragod BLO commits suicide by jumping into river; Massive protest alleging harassment at work, suicide note recovered
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



