കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പ്രമുഖ സംവിധായകൻ ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന ‘മട്ടാഞ്ചേരി മാഫിയ’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. മുൻപ് ലഹരിക്കേസിൽ ഉൾപ്പെട്ട ഒരു സംവിധായകനുമായി സഹകരിക്കുമ്പോൾ അത് ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ജനങ്ങൾക്ക് തോന്നില്ലേ എന്ന ചോദ്യമാണ് ഹരീഷ് പേരടി സോഷ്യൽ മീഡിയയിലൂടെ ഉയർത്തിയത്. വയനാട് സന്ദർശനത്തിനിടെ മമ്മൂട്ടി നടത്തിയ ഒരു പരാമർശത്തെ മുൻനിർത്തിയായിരുന്നു പേരടിയുടെ ഈ പ്രതികരണം.
വയനാട് ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പ് സന്ദർശിച്ച വേളയിൽ, ഒരു ജനപ്രതിനിധി ഒപ്പം നിന്നപ്പോൾ “ഞാൻ നിങ്ങൾക്ക് വേണ്ടിയാണ് വന്നതെന്ന് നാട്ടുകാർ കരുതില്ലേ” എന്ന് മമ്മൂട്ടി ചോദിച്ചിരുന്നു. ഈ വാക്കുകളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. “പൊതുപ്രവർത്തകൻ കൂടെ നിന്നപ്പോൾ അങ്ങനെ തോന്നിയ മമ്മൂക്കയ്ക്ക്, ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സിനിമ ചെയ്യുമ്പോൾ ഞാൻ ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലേ എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്?” എന്ന് അദ്ദേഹം ചോദിച്ചു.
‘ഉണ്ട’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒന്നിക്കുന്ന ചിത്രമാണ് ‘മട്ടാഞ്ചേരി മാഫിയ’. ആസിഫ് അലി, നെസ്‌ലൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപനം മുതൽക്കേ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ സംവിധായകന്റെ മുൻകാല വിവാദങ്ങൾ ചൂണ്ടിക്കാട്ടി ഹരീഷ് പേരടി നടത്തിയ ഈ വിമർശനം സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഖാലിദ് റഹ്മാന്റെ ‘തല്ലുമാല’, ‘അനുരാഗ കരിക്കിൻ വെള്ളം’ തുടങ്ങിയ ചിത്രങ്ങൾ വലിയ വിജയങ്ങളായിരുന്നു.
ബി. രാകേഷും ഖാലിദ് റഹ്മാനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിയോഗ് കൃഷ്ണ, ഷറഫു-സുഹാസ്, തശ്രീഖ് അബ്ദുൽ സലാം എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. റെക്സ് വിജയൻ സംഗീതവും സുഷിൻ ശ്യാം പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ജിംഷി ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹരീഷ് പേരടിയുടെ വിമർശനത്തോട് മമ്മൂട്ടിയോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Controversy over Mammootty-Khalid Rahman film; Don’t the locals feel that it is promoting intoxicants?’; Harish Peradi criticizes Mammootty
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


