തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാസമർപ്പണത്തിനുള്ള സമയം അവസാനഘട്ടത്തിലേക്ക് കടക്കവെ, പ്രമുഖ സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിക്കും. ഇനി രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് പത്രിക നൽകാൻ ബാക്കിയുള്ളത്. മന്ത്രിമാരായ വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവരും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ തുടങ്ങിയ പ്രതിപക്ഷ നിരയിലെ പ്രമുഖരും ഇന്ന് വരണാധികാരിക്ക് മുൻപാകെ പത്രിക സമർപ്പിക്കും.
ബിജെപി നിരയിൽ നിന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ എന്നിവരും ഇന്നാണ് പത്രിക നൽകുന്നത്. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനും ഇന്ന് പത്രിക സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച തന്നെ ധർമ്മടത്ത് പത്രിക സമർപ്പിച്ചിരുന്നു. മിക്ക സ്ഥാനാർത്ഥികളും വലിയ റോഡ് ഷോകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശക്തിപ്രകടനം നടത്തിയാണ് പത്രികാസമർപ്പണത്തിന് എത്തുന്നത്.
മാർച്ച് 23-നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഞായറാഴ്ച അവധിയായതിനാൽ ശനിയാഴ്ച കഴിഞ്ഞാൽ തിങ്കളാഴ്ച മാത്രമാണ് ഇനി അവസരമുള്ളത്. മാർച്ച് 24-ന് സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26-നാണ്. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 4-നായിരിക്കും. അവസാന നിമിഷം പത്രിക സമർപ്പിക്കാൻ എത്തുന്നവരുടെ തിരക്ക് പരിഗണിച്ച് വരണാധികാരികളുടെ ഓഫീസുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, മലപ്പുറം മങ്കട മണ്ഡലത്തിൽ ലീഗ് വിമതനായി മത്സരിക്കുന്ന കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സിപിഎം ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.പി. അലവിയെ മാറ്റി കുന്നത്ത് മുഹമ്മദിനെ സ്വതന്ത്രനായി പിന്തുണയ്ക്കാനാണ് ആലോചന. ലീഗ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. മഞ്ഞളാംകുഴി അലിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നതിനെ തുടർന്നാണ് മുഹമ്മദിനെതിരെ ലീഗ് നടപടിയെടുത്തത്.
Only two days left to file nominations; a long line of prominent figures is taking to the field today!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



