കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തിയും തർക്കങ്ങളും പുകയുന്നു. അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ, മുതിർന്ന നേതാക്കൾക്കിടയിലെ ഭിന്നത പരസ്യമായിരിക്കുകയാണ്. കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശക്തമായി വാദിച്ചതായാണ് റിപ്പോർട്ടുകൾ. തന്റെ നോമിനികൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അമർഷത്തെത്തുടർന്ന് ചർച്ചകൾക്കിടെ സതീശൻ പ്രതിഷേധിച്ചു പുറത്തിറങ്ങിയതായും സൂചനയുണ്ട്.
കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി വിഡി സതീശൻ വാദിക്കുമ്പോൾ, ദീപ്തി മേരി വർഗീസിനെ ഇറക്കാനാണ് കെസി വേണുഗോപാൽ പക്ഷം താല്പര്യപ്പെടുന്നത്. ഇതിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് തുടങ്ങി ആറ് ജില്ലകളിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കടുത്ത തർക്കം നിലനിൽക്കുന്നു. നെടുമങ്ങാട് മീനാങ്കൽ കുമാറിനെ പരിഗണിക്കുന്നതിലും നേതാക്കൾക്കിടയിൽ എതിർപ്പുണ്ട്. അതേസമയം, അരുവിക്കര സീറ്റിനായി വിഎസ് ശിവകുമാറും കെഎസ് ശബരീനാഥനും അവകാശവാദം ഉന്നയിക്കുന്നത് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിൽ കെ സുധാകരനും കടുത്ത അതൃപ്തിയിലാണ്. സീറ്റ് ലഭിച്ചില്ലെങ്കിൽ സുധാകരൻ ഇന്ന് പരസ്യ പ്രതികരണം നടത്താൻ ഒരുങ്ങുന്നതായാണ് വിവരം. സുധാകരനെ അനുനയിപ്പിക്കാനും മാധ്യമങ്ങളെ കാണുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും മറ്റു മുതിർന്ന നേതാക്കൾ ശ്രമം തുടരുന്നുണ്ട്. കെ ബാബു പിന്മാറിയ തൃപ്പൂണിത്തുറയിലും, ക്രിമിനൽ കേസിൽപ്പെട്ട എൽദോസ് കുന്നപ്പിള്ളിയുടെ മണ്ഡലമായ പെരുമ്പാവൂരിലും ആര് വരുമെന്ന കാര്യത്തിൽ രണ്ടാം പട്ടിക പുറത്തുവരുന്നതോടെ മാത്രമേ വ്യക്തത ലഭിക്കൂ.
ഉദ്വേഗജനകമായ മണ്ഡലങ്ങളെല്ലാം മാറ്റിവെച്ചുകൊണ്ടാണ് കോൺഗ്രസ് ആദ്യ പട്ടിക പ്രസിദ്ധീകരിച്ചത്. കണ്ണൂരും കോന്നിയും ഉൾപ്പെടെയുള്ള നിർണ്ണായക മണ്ഡലങ്ങൾ രണ്ടാം പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമ്പലപ്പുഴയിൽ ജി സുധാകരനും തളിപ്പറമ്പിൽ ടി കെ ഗോവിന്ദനും പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇവ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. ഡൽഹിയിൽ രാത്രി മുഴുവൻ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇന്ന് രാത്രിയോടെ ബാക്കിയുള്ള സീറ്റുകളിലെ പ്രഖ്യാപനം കൂടി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Controversy rages in Congress over candidate selection; VD Satheesan’s strong argument for Mohammed Shias in Kochi
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



