തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങവെ, സ്വന്തം പാളയത്തിൽ നിന്ന് തന്നെ ഉയർന്ന ‘പാര’യിൽ പകച്ചുനിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം. കേരളത്തിൽ പിണറായി സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്ന് മുതിർന്ന നേതാവ് മണിശങ്കർ അയ്യർ നടത്തിയ പ്രവചനം ദിവസങ്ങൾ പിന്നിട്ടിട്ടും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആളിപ്പടരുകയാണ്. കോൺഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടും, പറഞ്ഞ വാക്കുകളിൽ തരിമ്പും മാറ്റമില്ലെന്ന അയ്യരുടെ ഉറച്ച നിലപാട് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
താൻ ഒരു കോൺഗ്രസുകാരനാണെങ്കിലും അതിലുപരി ഒരു ഗാന്ധിയനാണെന്നും, അതിനാൽ സത്യം പറയാതിരിക്കാൻ കഴിയില്ലെന്നുമാണ് മണിശങ്കർ അയ്യരുടെ വാദം. “കേരളത്തിലെ ജനങ്ങൾ ബുദ്ധിശാലികളാണ്, അവർക്ക് വികസനം തിരിച്ചറിയാം” എന്ന അയ്യരുടെ പ്രസ്താവന എൽ.ഡി.എഫ് സൈബർ ഇടങ്ങളിൽ വലിയ ആഘോഷമായി മാറിക്കഴിഞ്ഞു. സംസ്ഥാനം അതിദാരിദ്ര്യം തുടച്ചുനീക്കിയതും തദ്ദേശ ഭരണരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും എടുത്തുപറഞ്ഞ അയ്യർ, പിണറായി വിജയന്റെ ഭരണമികവിനെ പരസ്യമായി ശരിവെക്കുകയായിരുന്നു.
അയ്യരുടെ പ്രസ്താവനക്കെതിരെ രൂക്ഷമായ ഭാഷയിലാണ് രമേശ് ചെന്നിത്തലയും മറ്റ് സംസ്ഥാന നേതാക്കളും പ്രതികരിച്ചത്. അയ്യർക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് ചെന്നിത്തല ആവർത്തിക്കുമ്പോൾ, “തന്നെ പുറത്താക്കാൻ മല്ലികാർജുൻ ഖാർഗെക്ക് മാത്രമേ അധികാരമുള്ളൂ, ചെന്നിത്തലയ്ക്ക് അതിന് അവകാശമില്ല” എന്ന അയ്യരുടെ മറുപടി പാർട്ടിയെ വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. വി.ഡി. സതീശനെ ഒഴികെ മറ്റൊരു നേതാവിനെയും താൻ അംഗീകരിക്കുന്നില്ലെന്ന അയ്യരുടെ പരാമർശം ഗ്രൂപ്പ് സമവാക്യങ്ങളെയും ഉലച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഗോദയിൽ യു.ഡി.എഫ് ഉന്നയിക്കുന്ന ഭരണവിരുദ്ധ വികാരം, സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാവിന്റെ വാക്കുകളിലൂടെ തന്നെ തകരുന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ അന്തർധാരയുണ്ടെന്ന ജയറാം രമേശിന്റെ ആരോപണത്തെപ്പോലും അപ്രസക്തമാക്കുന്ന രീതിയിലാണ് അയ്യരുടെ ‘സത്യസന്ധമായ’ നിരീക്ഷണങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. ഭരണത്തുടർച്ചയുണ്ടാകില്ലെന്ന കേരളത്തിന്റെ പതിവ് ചരിത്രം തിരുത്തിക്കുറിക്കാൻ പിണറായിക്ക് സാധിക്കുമെന്ന അയ്യരുടെ വാക്കുകൾ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ നീക്കങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
The fire lit by Aiyar is not extinguished; Pinarayi will continue to rule in Kerala,
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



