ഫോർട്ട് ഇറി: വഴിതെറ്റി അതിർത്തി കടക്കാനെത്തിയ മൂന്ന് യുവാക്കൾ കുടുങ്ങിയത് കാനഡയിലെ വൻ സാമ്പത്തിക-രേഖാ തട്ടിപ്പ് കേസിൽ. ക്യുബെക്കിൽ നിന്നുള്ള മൂന്ന് പേരെയാണ് ഫോർട്ട് ഇറിയിലെ പീസ് ബ്രിഡ്ജിൽ വെച്ച് അതിർത്തിരക്ഷാ സേന (CBSA) പിടികൂടിയത്. അബദ്ധത്തിൽ യു.എസ് അതിർത്തിയിലേക്ക് വണ്ടി ഓടിച്ചു കയറ്റിയ ഇവരെ സംശയം തോന്നി ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഇവരുടെ വാഹനത്തിൽ നിന്ന് വ്യാജമായി നിർമ്മിച്ച ആറ് കനേഡിയൻ പാസ്‌പോർട്ടുകളും ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. കൂടാതെ, 24,000 ഡോളർ (കനേഡിയൻ, യു.എസ് കറൻസികൾ), 84 ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, ഗിഫ്റ്റ് കാർഡുകൾ, ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന് (RCMP) കൈമാറി.
ഗ്രാൻബി സ്വദേശിയായ ഡൊമെനിക്കോ ചെറുബിനി (51), മോൺട്രിയൽ സ്വദേശികളായ മിൻ എൻഗുയെൻ (40), ക്രിസ്റ്റ്യൻ എൻഡിസെയെ (33) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ പാസ്‌പോർട്ടുകൾ കൈവശം വെച്ചതിനും കനേഡിയൻ ബാങ്കുകളെ 5,000 ഡോളറിലധികം വഞ്ചിച്ചതിനും ഇവർക്കെതിരെ കേസെടുത്തു. അതിർത്തി കടന്നുള്ള വലിയൊരു തട്ടിപ്പ് സംഘത്തെയാണ് ഈ അപ്രതീക്ഷിത പരിശോധനയിലൂടെ പിടികൂടാൻ കഴിഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Three Quebec men charged after forged passports at Peace Bridge



