എഡ്മന്റൺ: ആൽബർട്ട പ്രവിശ്യയിൽ മീസിൽസ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധരും ഡോക്ടർമാരും. കഴിഞ്ഞ വാരാന്ത്യത്തിൽ മാത്രം പ്രവിശ്യയിൽ പുതുതായി 36 കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇതിൽ 28 കേസുകളും സൗത്ത് സോണിലാണ് സ്ഥിരീകരിച്ചത്. എഡ്മന്റൺ, കാൽഗറി, നോർത്ത് സോൺ എന്നിവിടങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
രോഗവ്യാപനം തടയാൻ പ്രവിശ്യയിലുടനീളം ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് ബാലരോഗ വിദഗ്ധയായ ഡോ. കരീന ടോപ്പ് വ്യക്തമാക്കി. ഈ വർഷം ഇതുവരെ ആൽബർട്ടയിൽ 159 മീസിൽസ് കേസുകളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത് 2,009 ആയിരുന്നു. നിലവിൽ എട്ടുപേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളിൽ രോഗബാധയുണ്ടായ സാഹചര്യത്തിൽ, പ്രതിരോധശേഷി കുറഞ്ഞവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും മസ്തിഷ്ക അണുബാധയ്ക്കും മീസിൽസ് കാരണമായേക്കാം എന്നതിനാൽ ഗൗരവകരമായ സമീപനമാണ് ആവശ്യം.
അതേസമയം, കേസുകൾ ഉയരുന്നത് അപ്രതീക്ഷിതമല്ലെന്നും ചില പ്രത്യേക ഗ്രൂപ്പുകൾക്കിടയിലാണ് രോഗം പടരുന്നതെന്നും സർക്കാർ വക്താക്കൾ അറിയിച്ചു. വാക്സിനേഷൻ ക്യാമ്പയിനുകൾ ഊർജ്ജിതമാക്കിയതായും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ 36 ശതമാനം വർധനവുണ്ടായതായും അധികൃതർ അവകാശപ്പെടുന്നു. എന്നാൽ, രോഗവ്യാപനം തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് മുൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജെയിംസ് ടാൽബോട്ട് വിമർശിച്ചു. സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കണമെന്നും 95 ശതമാനം ആളുകളെങ്കിലും വാക്സിൻ സ്വീകരിച്ചാൽ മാത്രമേ സാമൂഹിക പ്രതിരോധം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Measles outbreak increases in Alberta; health experts issue caution



