തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ വാളകത്തെ വീട്ടിൽ നടന്ന സംഭവങ്ങളിൽ വിശദമായ റിപ്പോർട്ട് ഇന്റലിജൻസ് സർക്കാരിന് സമർപ്പിച്ചു. മന്ത്രിക്കെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ നിലവിൽ കേസെടുക്കില്ലെന്നാണ് പോലീസിന്റെ തീരുമാനം. എന്നാൽ, കയ്യേറ്റം നടന്നതിനെക്കുറിച്ചോ ഗാർഹിക പീഡനത്തെക്കുറിച്ചോ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ അന്വേഷണം ആരംഭിക്കാമെന്നും പോലീസ് വ്യക്തമാക്കി. കേട്ടുകേൾവി പരാതികളിൽ കേസെടുത്താൽ നിയമപരമായി നിലനിൽക്കില്ലെന്നാണ് പോലീസിന്റെ വാദം.
വാളകത്തെ വീട്ടിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ഇന്റലിജൻസ് മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരിട്ട് വിവരങ്ങൾ ധരിപ്പിച്ചു. സംഭവത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവരാനുള്ള സാധ്യതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിന്ദു മേനോൻ പരാതിയുമായി മുന്നോട്ടുപോയാൽ അത് ഗണേഷ് കുമാറിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. മന്ത്രിയുടെ സ്റ്റാഫുകൾ തന്നെ തടഞ്ഞുവെന്നും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നും ബിന്ദു ആരോപിച്ചിരുന്നു.
മന്ത്രിയെ വാളകത്തെ വീട്ടിൽ വെച്ച് കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നതടക്കം അതീവ ഗുരുതരമായ ആരോപണങ്ങളാണ് ബിന്ദു മേനോൻ മാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച തന്നെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്നും അവർ വെളിപ്പെടുത്തി. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും മന്ത്രിക്കെതിരെ നടപടിയെടുക്കാതെ മടങ്ങിയെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. തനിക്കുണ്ടായ ദുരനുഭവം മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നതായും ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രി ഉൾപ്പെട്ട കേസായതിനാൽ അതീവ ജാഗ്രതയോടെയാണ് പോലീസ് നീങ്ങുന്നത്. ബിന്ദു മേനോൻ ഔദ്യോഗികമായി പരാതി നൽകുന്നതുവരെ കാത്തിരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. ചിത്രങ്ങൾ പുറത്തുവന്നാൽ അത് ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതടക്കമുള്ള രാഷ്ട്രീയ പ്രതിസന്ധികളിലേക്ക് നയിച്ചേക്കാം. ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷവും വിഷയം സജീവമായി ഏറ്റെടുത്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Will Minister Ganesh Kumar be trapped? Police waiting for wife Bindu Menon’s complaint; Intelligence with crucial report



