തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ ചരിത്രവിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് തിരിച്ചെത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വിമാനത്താവളത്തിലെത്തിയ താരത്തിന് മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി എന്നിവരുടെ നേതൃത്വത്തിൽ ഉജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. വിമാനത്താവളത്തിലും വിഴിഞ്ഞത്തെ വീടിനു പരിസരത്തും സഞ്ജുവിനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.
തന്റെ കരിയറിലെ നിർണ്ണായകമായ മാറ്റങ്ങളെക്കുറിച്ചും ലോകകപ്പ് അനുഭവങ്ങളെക്കുറിച്ചും സഞ്ജു തുറന്നുസംസാരിച്ചു. തുടർച്ചയായ പരാജയങ്ങൾ നേരിട്ടപ്പോൾ കളിശൈലി മാറ്റാൻ താൻ നിർബന്ധിതനായെന്ന് താരം വെളിപ്പെടുത്തി. “കുറെ കളി വലിച്ചടിച്ചു നോക്കി, നടന്നില്ല. വേറെ വഴിയില്ലാത്തതുകൊണ്ടാണ് രീതി മാറ്റിയത്. വീഴ്ചകളിൽ നിന്ന് പഠിക്കണമല്ലോ,” എന്നായിരുന്നു സഞ്ജുവിന്റെ തുറന്നുപറച്ചിൽ. ലോകകപ്പിന് മുന്നോടിയായി പ്രത്യേക ഗെയിം പ്ലാൻ തയ്യാറാക്കിയെന്നും ഏകാഗ്രതയ്ക്കായി കഴിഞ്ഞ ഒരു മാസമായി ഫോൺ ഓഫ് ചെയ്തുവെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ നൽകിയ പിന്തുണയെക്കുറിച്ച് താരം വികാരാധീനനായി. മനസ്സ് പതറിയപ്പോൾ ആദ്യം വിളിച്ചത് സച്ചിൻ സാറിനെയാണെന്നും അദ്ദേഹം 25 മിനിറ്റോളം സംസാരിച്ച് ആവശ്യമായ ഉപദേശങ്ങൾ നൽകിയെന്നും സഞ്ജു പറഞ്ഞു. ലോകകപ്പ് ഫൈനലിന്റെ തലേദിവസവും സച്ചിൻ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഈ വിജയം തന്നെ സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്നും സഞ്ജു പറഞ്ഞു.
ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ലോകകപ്പ് വിജയത്തിന്റെ ഔദ്യോഗിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി താരം ഇന്നു രാത്രി തന്നെ മടങ്ങിയേക്കും. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് സഞ്ജു തിരുവനന്തപുരത്ത് എത്തിയത്. താൻ ടീമിലില്ലാതിരുന്നപ്പോഴും ഫോം ഔട്ടായപ്പോഴും കൂടെ നിന്ന നാട്ടുകാരുടെ സ്നേഹത്തിന് സഞ്ജു നന്ദി അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Sanju Samson Returns to Kerala After T20 World Cup



