തിരുവനന്തപുരം: ട്വന്റി-20 ലോകകപ്പിലെ വിസ്മയ പ്രകടനത്തിലൂടെ ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയ മലയാളി താരം സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് താരത്തെ ആദരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ദീർഘകാലത്തെ കാത്തിരിപ്പിനും അവഗണനകൾക്കും ശേഷം തന്റെ കഠിനാധ്വാനം കൊണ്ട് ലോകം ശ്രദ്ധിക്കുന്ന കായിക പ്രതിഭയായി മാറിയ സഞ്ജു കേരളത്തിന്റെ അഭിമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സഞ്ജുവിന്റെ പിതാവിനെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കുമെന്നും സർക്കാർ അദ്ദേഹത്തോടൊപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു, വെറും അഞ്ച് മത്സരങ്ങളിൽ നിന്നായി 321 റൺസാണ് അടിച്ചുകൂട്ടിയത്. ഇതോടെ ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡും (319 റൺസ്) സഞ്ജു മറികടന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പലപ്പോഴും പ്ലേയിംഗ് ഇലവന് പുറത്തായിരുന്ന താരം, ലഭിച്ച പരിമിതമായ അവസരങ്ങൾ മുതലെടുത്താണ് ഇന്ത്യയുടെ ടോപ്പ് സ്കോററായത്. സെമി ഫൈനലിലും ഫൈനലിലും സഞ്ജു നടത്തിയ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച സഞ്ജു, മൂന്ന് നിർണ്ണായക മത്സരങ്ങളിൽ തുടർച്ചയായി ടീമിന്റെ ടോപ്പ് സ്കോററായി. വെസ്റ്റ് ഇൻഡീസിനെതിരായ വെർച്വൽ ക്വാർട്ടർ ഫൈനലിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു, സെമിയിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസും ഫൈനലിൽ ന്യൂസിലൻഡിനെതിരെ 89 റൺസും നേടി. വമ്പൻ മത്സരങ്ങളിലെ സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ ബാറ്റ് വീശിയ സഞ്ജുവിന്റെ പോരാട്ടവീര്യം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.
തുടക്കത്തിൽ ടീമിൽ ഇടം ലഭിക്കാതിരുന്നിട്ടും ലഭിച്ച ആദ്യ അവസരത്തിൽ തന്നെ തന്റെ പ്രതിഭ തെളിയിക്കാൻ സഞ്ജുവിനായി. ഓപ്പണറായി പരീക്ഷിക്കപ്പെട്ടപ്പോൾ ടീമിന് മികച്ച തുടക്കം നൽകാനും മധ്യ ഓവറുകളിൽ സ്കോറിംഗ് ഉയർത്താനും സഞ്ജുവിന് കഴിഞ്ഞു. സഞ്ജുവിന്റെ ഈ നേട്ടം വരുംതലമുറയിലെ കായിക താരങ്ങൾക്ക് വലിയ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ ഫേസ്ബുക്കിലൂടെ കുറിച്ചിരുന്നു. തിരുവനന്തപുരത്ത് എത്തുന്ന താരത്തിന് വൻ വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് കായിക പ്രേമികളും സർക്കാരും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kerala’s beloved son returns; State government to give grand welcome to Sanju Samson



