ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലെ നഴ്സിങ് ഹോമുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചു. സെന്റ് ജോണിലെ ഒരു നഴ്സിങ് ഹോമിൽ 15 മുതിർന്ന പൗരന്മാർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിലായതിനെത്തുടർന്നാണ് ഈ തീരുമാനം. പ്രവിശ്യയുടെ നിലവിലുള്ള നയങ്ങളും ഓരോ നഴ്സിങ് ഹോമുകളിലെയും സുരക്ഷാ ക്രമീകരണങ്ങളും പരിശോധനയുടെ പരിധിയിൽ വരുമെന്ന് മുതിർന്ന പൗരന്മാരുടെ ക്ഷേമ വകുപ്പ് മന്ത്രി ലിൻ ചാന്റൽ ബൂഡ്രോ വെള്ളിയാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി.
കേസിൽ 69 വയസ്സുകാരനെ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ 26-നും ജനുവരി 19-നും ഇടയിലാണ് അതിക്രമങ്ങൾ നടന്നതെന്ന് ആരോപിക്കപ്പെടുന്നു. നഴ്സിങ് ഹോമിലെ ഒരന്തേവാസിയുടെ കുടുംബാംഗമാണ് പിടിയിലായതെന്ന് സെന്റ് ജോൺ പോലീസ് സ്ഥിരീകരിച്ചു.
ജനുവരി 21-ന് ലോച്ച് ലോമണ്ട് വില്ല അധികൃതർ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രതിയെ നിലവിൽ സ്ഥാപനത്തിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ടെന്നും മെയ് 26-ന് ഇയാൾ കോടതിയിൽ ഹാജരാകണമെന്നും അധികൃതർ അറിയിച്ചു.
അന്വേഷണം നടക്കുന്നതിനാൽ നേരത്തെ പ്രതികരിക്കാൻ വിസമ്മതിച്ചിരുന്ന സർക്കാർ, പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തെത്തുടർന്നാണ് ഇപ്പോൾ പുനഃപരിശോധന പ്രഖ്യാപിച്ചത്. സംഭവം നടന്ന ഉടൻ തന്നെ നടപടികൾ സ്വീകരിക്കണമായിരുന്നുവെന്ന് പ്രോഗ്രസീവ് കൺസർവേറ്റീവ് എം.എൽ.എ മാർഗരറ്റ് ജോൺസൺ വിമർശിച്ചു.
അതേസമയം, സുരക്ഷാ പരിശോധന പൂർത്തിയാക്കുന്നതിനുള്ള കൃത്യമായ സമയപരിധി സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Brunswick government orders safety inspections of nursing homes



